'ധാരണാപത്രം റദ്ദാക്കിയത് വിവാദമുണ്ടായതിനാല്‍'; സ്ഥലം നല്‍കാന്‍ കരാര്‍ ഉണ്ടായിട്ടില്ലെന്ന് ഇ പി ജയരാജന്‍
പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടേയും ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞ വ്യവസായ മന്ത്രി തന്നെയാണ് തന്‍റെ വകുപ്പിന് കീഴിലെ കെഎസ്ഐഡിസി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാൻ നിദ്ദേശിച്ചത്.
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കിയതില്‍ പ്രതികരണവുമായി മന്ത്രി ഇ പി ജയരാജന്‍. സ്ഥലം നല്‍കുന്നതിന് കരാര്‍ ഉണ്ടായിട്ടില്ലെന്നും പണമിടപാട് നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിവാദമുണ്ടായതിനാലാണ് ധാരണാപത്രം റദ്ദാക്കിയതെന്നും മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടേയും ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞ വ്യവസായ മന്ത്രി തന്നെയാണ് തന്‍റെ വകുപ്പിന് കീഴിലെ കെഎസ്ഐഡിസി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാൻ നിദ്ദേശിച്ചത്.
കഴിഞ്ഞവർഷം ഫെബ്രുവരി 28ന് അസൻഡ് നിക്ഷേപക സംഗമത്തിൽ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രമാണ് റദ്ദാക്കിയത്. അസൻഡിലെ ധാരണാപത്രത്തിന്‍റെ തുടർച്ചയായി ട്രോളറുകൾ ഉണ്ടാക്കാൻ കെഎസ്ഐഎൻഎലും ഇഎംസിസിയും തമ്മിലൊപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എല്ലാം സൂതാര്യമാണ്, കരാറില്ല എന്നൊക്കെയുള്ള വാദങ്ങളുമായി അധികം പിടിച്ചുനിൽക്കാനാകില്ലെന്ന തിരിച്ചറിവാണ് ഇഎംസിസിയിൽ പ്രധാന ധാരണപത്രം റദ്ദാക്കാൻ കാരണം.