ആർആർടി ലൈൻ പദ്ധതി കേരളത്തിൽ അത്ര പ്രായോഗികമല്ലെന്ന് ഇ ശ്രീധരൻ. ആർആർടി ലൈനിനെ കുറിച്ച് സംസ്ഥാനം തന്നോട് ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർആർടി ലൈൻ പദ്ധതി കേരളത്തിൽ അത്ര പ്രായോഗികമല്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ആർആർടി ലൈനിനെ കുറിച്ച് സംസ്ഥാനം തന്നോട് ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആർആർടി ചെറുനഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണ്. ഇതിന് വേഗത കുറവായിരിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.
ഇ ശ്രീധരന്റെ ബദൽ ലൈനിനെ വെട്ടിക്കൊണ്ടാണ് ബജറ്റ് തലേന്ന് നിർണായക തീരുമാനങ്ങൾ സർക്കാർ നടത്തിയത്. ബദൽ അതിവേഗ പാത ഉടൻ കേന്ദ്രം പ്രഖ്യാപിക്കുമെന്ന് ശ്രീധരൻ പറഞ്ഞിരുന്നു. 15 ദിവസത്തിനകം പ്രഖ്യാപിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനു പിന്നാലെയാണ് ആർആർടി ലൈൻ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റൂട്ടിലാണ് റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്. 583 കിലോമീറ്റർ നീളത്തിലാണ് പദ്ധതി. നാലു ഘട്ടമായാണ് നടപ്പാക്കുക. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്ത് അയക്കും.

