കള്ള കേസിൽ കുടുക്കിയെന്ന് ഇ ബുള്‍ ജെറ്റ് വ്ലോഗർമാർ; പൊലീസ് ബസിനകത്ത് കരച്ചിലും നിലവിളിയും
കണ്ണൂർ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ: കണ്ണൂർ ആർടിഒ ഓഫീസിലെത്തി ബഹളം വച്ച രണ്ട് വ്ളോഗർമാർ റിമാൻഡിൽ. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിന് ഇ ബുൾജെറ്റ് വ്ളോഗർമാരായ ലിബിൻ, എബിൻ എന്നിവരെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയപ്പോൾ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിക്കുന്നു എന്നാക്രോശിച്ച് തത്സമയം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിന്നെന്ന് കാട്ടി പൊലീസ് കേസെടുത്തു.
വാൻ ലൈഫ് യാത്രകൾ നടത്തുന്ന ഇ ബുൾ ജെറ്റ് വ്ളോഗർമാരുടെ ട്രാവലർ കഴിഞ്ഞ ദിവസമാണ് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ കണ്ണൂർ എംവിഡി ഓഫീസിൽ എത്താൻ ഇരുവർക്കും നോട്ടീസും നൽകി. രാവിലെ 9 മണിയോടെ ഇവിടെ എത്തിയ സഹോദരങ്ങളോട് നികുതി കുടിശ്ശികയും, രൂപ മാറ്റം വരുത്തിയതിന്‍റെ പിഴയും ഉൾപ്പടെ 42,400 രൂപ ഒടുക്കണമെന്ന് എൻഫോഴ്സ്മെന്‍റ് ആർടിഒ ആവശ്യപ്പെട്ടു. പിഴ ഒടുക്കാൻ വിസമ്മതിച്ച ഇവർ ഓഫീസിൽ ബഹളമുണ്ടാക്കി. ഉദ്യോഗസ്ഥർ മർദ്ദിക്കുന്നു എന്ന് ആരോപണം ഉന്നയിച്ചു. സോഷ്യൽ മീഡിയയിൽ ഇവർ നടത്തിയ പ്രചാരണത്തെ തുടർന്ന് ഓഫീസ് പരിസരത്തേക്ക് ഇവരുടെ ഫോളോവേഴ്സ് തടിച്ച് കൂടി.
പിന്നാലെ കണ്ണൂർ ടൗണ്‍ പൊലീസ് ലിബിനെയും എബിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എൻഫോഴ്സ്മെന്‍റ് ആർടിഒ പ്രമോദ് കുമാറിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കള്ള കേസിൽ കുടക്കിയെന്ന് വ്ലോഗർമാർ കോടതിയില്‍ പറഞ്ഞു. വാഹനത്തിന് ടാക്സ് അടച്ചിരുന്നുവെന്നും എന്നിട്ടും 42000 രൂപ പിഴ അടച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. വീഡിയോ കോണ്‍ഫറൻസ് വഴി മുൻസിഫ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona