ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നടത്തിയ 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' റെയ്ഡിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടിയുടെ ആസ്തികൾ മരവിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ സ്വർണവും സുപ്രധാന രേഖകളും പിടിച്ചെടുത്തു

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇ ഡി) നടത്തിയ റെയ്‌ഡില്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കനത്ത പ്രഹരം. എസ് ഐ ടി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തികളാണ് ഒറ്റ ദിവസത്തിൽ ഇ ഡി മരവിപ്പിച്ചത്. ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു നടപടി. 1.3 കോടിരൂപ മൂല്യം വരുന്ന 8 സ്ഥാവര സ്വത്തുക്കൾ മരവിപ്പിച്ചെന്നാണ് ഇ ഡി അറിയിച്ചിട്ടുള്ളത്. ചെന്നൈ സ്മാർട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണവും കണ്ടെത്തിയതായും ഇ ഡി വ്യക്തമാക്കി. ദേവസ്വം ബോ‍ർഡ് ആസ്ഥാനത്തെ പരിശോധനയിൽ 2019 മുതൽ 2024 വരെയുള്ള സ്വർണക്കൊള്ളയുടെ വിവിധ രേഖകളും മിനുട്സും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. സ്വർണം ചെമ്പാക്കിമാറ്റിയ സുപ്രധാന ഫയലുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവസ്വം ജീവനക്കാരുടെ അനധികൃത സാമ്പത്തിക ഇടപാടിൽ സുപ്രധാന രേഖകൾ ലഭിച്ചെന്നും ഇവയെല്ലാം സൂക്ഷ്മ പരിശോധനയിലാണെന്നും എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ് അറിയിച്ചു.

21 കേന്ദ്രങ്ങളിൽ ഓപ്പറേഷൻ ഗോൾഡൻ ഷാഡോ

ഇന്നലെയാണ് 21 കേന്ദ്രങ്ങളിൽ ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ ഇ ഡി വ്യാപക റെയ്ഡ് നടത്തിയത്. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും പരിശോധന ഉണ്ടായിരുന്നു. ഈ പരിശോധനകളിലാണ് സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തത്. സ്വർണ്ണ കട്ടികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. 2019 നും 2024 നും ഇടയിൽ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച ഉത്തരവുകലും ഇ ഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ശബരിമലയിൽ കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി

ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി വിശേഷിപ്പിച്ചു. നഷ്ടമായ ബാക്കി സ്വര്‍ണം എവിടെയെന്ന് കണ്ടെത്തണം. അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ തുടരുന്ന പ്രതി ശങ്കര്‍ ദാസിന്‍റെ രോഗമെന്നും എന്ത് ചികിത്സ നല്‍കണമെന്നും മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എ പത്മകുമാറിന്‍റെ കുമാറിന്‍റെയും മുരാരി ബാബുവിന്‍റെയും, ഗോവര്‍ധന്‍റെയും ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് ജസ്റ്റിസ് എ ബദറുദ്ദിന്‍റെ ഗൗരവമേറിയ പരാമര്‍ശങ്ങള്‍. 'പഞ്ചാഗ്നി മധ്യേ തപസ്സു ചെയ്താലുമീ പാപ കർമ്മത്തിൻ പ്രതിക്രിയയാകുമോ? എന്ന് തുടങ്ങുന്ന വരികള്‍ ഉദ്ദരിച്ചാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതികളുടെ ജാമ്യം നിഷേധിച്ചുള്ള ഹൈക്കോടതി ഉത്തരവ്.