യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്
ഈ മാസം 22 ന് ഹാജരാകുമെന്ന് സുബൈർ അറിയിച്ചു. കത്വ ഫണ്ടുമായി ബന്ധപ്പട്ടാണ് അന്വേഷണമെന്ന് സൂചന. എന്നാൽ ഇക്കാര്യം നോട്ടീസ് വ്യക്തമാക്കിയിട്ടില്ല.
തിരുവനന്തപുരം: മുസ്ളീം യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യും. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് കിട്ടിയതായി സുബൈര്‍ സ്ഥിരീകരിച്ചു. ക്വത്വ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട പരാതിയിലാണ് സുബൈറിനെ ഇഡി വിളിപ്പിച്ചതെന്നാണ് സൂചന.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റാണ് സികെ സുബൈറിന് നോട്ടീസ് അയച്ചത്. കഴിഞ്ഞ ഇരുപത്തഞ്ചാം തിയതി ഹാജരാവാനായിരുന്നു നോട്ടീസ്. തെരെഞ്ഞെടുപ്പ് കാരണം അസൗകര്യം അറിയിച്ചിപ്പോള്‍ ഈമാസം ഇരുപത്തി രണ്ടിന് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉന്നാവോ-ക്വത്വ ഫണ്ട് തട്ടിപ്പ് ആരോപണം സികെ സുബൈര്‍ ഉള്‍പ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഏത് കേസിലാണ് വിളിപ്പിക്കുന്നത് എന്ന കാര്യം നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് സുബൈര്‍ പ്രതികരിച്ചു.
കൊച്ചിയിലെ ഇഡി യൂണിറ്റില്‍ 22 ഹാജരാകുമെന്ന് സികെ സുബൈര്‍ അറിയച്ചു. വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അറിയാനാണ് ഇഡി വിളിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ക്വത്വ സംഭവത്തില്‍ ഇരയായ കുട്ടിക്ക് വേണ്ടി യൂത്ത് ലീഗ് പിരിച്ച പണം ഇരയുടെ കുടുംബത്തിന് നല്‍കിയില്ലെന്നും വകമാറ്റി ചെലവിട്ടെന്നുമാണ് സുബൈറിനെതിരായ ആരോപണം.