പിന്നാലെയാണ് ജി.ഐ.പി.എല്ലിന്‍റെ 125 കോടി രൂപയുടെ ഇടപാടുകൾ മരവിപ്പിക്കുന്നതിനായി ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കത്ത് നൽകിയത്.
തൃശൂര്‍: പാലിയേക്കര ടോൾ പ്ലാസയിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ ഗുരുതര വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റോഡ് നിർമ്മാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചെന്ന് കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി. 125 കോടി രൂപയുടെ ഇടപാടുകൾ മരവിപ്പിച്ചതായും ഇഡി വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കത്ത് നൽകുകയും ചെയ്തു. അഴിമതിക്ക് കൂട്ടുനിന്ന ദേശീയപാത ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണം നടത്തുമെന്നും ഇഡി അറിയിച്ചു.
മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതാ നിർമാണം ഏറ്റെടുത്ത ജി.ഐ.പി.എൽ കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം ഇഡി മരവിപ്പിച്ചു. കമ്പനിയുടെ പാലിയേക്കരയിയിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്നും ഇഡി അറിയിച്ചു.
ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതാ നിര്‍മ്മാണം ഏറ്റെടുത്തു നടത്തിയ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പങ്കാളിയായ ഭാരത് റോഡ് നെറ്റ് വർക് ലിമിറ്റഡ് എന്നിവര്‍ ഉദ്യോഗസ്ഥ ഒത്താശയോടെ 102 കോടിയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടന്നു വരികയായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കമ്പനികളുടെ പാലിയേക്കര, കൊല്‍ക്കത്ത ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയത്. 2006 മുതൽ 2016 വരെയുള്ള റോഡ് നിർമാണത്തിൽ തട്ടിപ്പ് നടത്തിയെന്നാണ് ഇഡി കണ്ടെത്തിയത്.
കരാർ പ്രകാരമുളള നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുമതി നൽകി, ബസ് ബേകളുടെ നിർമാണം പൂർത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന്‍ അനുവാദം നല്‍കി പണം പിരിച്ചു തുടങ്ങിയവയാണ് കണ്ടെത്തിയ പ്രധാന ക്രമക്കേടുകള്‍. കൂടാതെ ടോൾ വഴി പിരിഞ്ഞുകിട്ടിയ തുക കരാർ കമ്പനി നിക്ഷേപിച്ചത് മ്യൂച്ചൽ ഫണ്ടുകളിലാണെന്നും കണ്ടെത്തി. ജി.ഐ.പി.എല്ലിന്‍റെ 125 കോടി രൂപയുടെ ഇടപാടുകൾ മരവിപ്പിച്ചതായി ഇഡി ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കത്ത് നൽകി. അഴിമതിക്ക് കൂട്ട നിന്ന ദേശീയ പാത ഉദ്യോഗസ്ഥരെപ്പറ്റിയും അന്വേഷണം ഉണ്ടാകുമെന്നും ഇഡി അറിയിച്ചു.
പാലിയേക്കര ടോൾ പ്ലാസയിൽ ഇഡി റെയ്ഡ്; പരിശോധന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയില്‍
