ആലുവ രാജഗിരി ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. ജിജി വർക്കി, ലബോറട്ടറി വിഭാഗം മേധാവി ഡോ. സുനിതാ തോമസ് എന്നിവരാണ് ഇന്ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. കഴിഞ്ഞദിവസം കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാരെയും ഇ.ഡി സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.
കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസിൽ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. ജിജി വർക്കി, ലബോറട്ടറി വിഭാഗം മേധാവി ഡോ. സുനിതാ തോമസ് എന്നിവരാണ് ഇന്ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. കഴിഞ്ഞദിവസം കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാരെയും ഇ.ഡി സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ഡോക്ടർമാരെ മുൻനിർത്തി അവയവക്കടത്തിന് പിന്നിൽ വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകളും കള്ളപ്പണ കൈമാറ്റവും നടന്നിട്ടുണ്ടോ എന്നാണ് കേന്ദ്ര അന്വേഷണ ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്.
മുഖ്യസൂത്രധാരൻ നജീബ് കല്ലട്രയെ ജയിലിൽ ചോദ്യം ചെയ്തു
ഡോക്ടർമാരിൽ നിന്നും മറ്റ് സാക്ഷികളിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് റാക്കറ്റിന്റെ മുഖ്യസൂത്രധാരനായ നജീബ് കല്ലട്രയെയും ഭാര്യ റഷീദയെയും ഇ.ഡി ജയിലിലെത്തി ചോദ്യം ചെയ്തു. കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു കാക്കനാട് ജയിലിലെ ഈ ചോദ്യം ചെയ്യൽ. എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്ത ഇരുവരും കഴിഞ്ഞ മൂന്ന് മാസമായി ജയിലിലാണ്.


