ഉറ്റവരെ കവര്‍ന്നെടുത്ത സുനാമി; ആ നടുക്കുന്ന ഓര്‍മ്മകളില്‍ നിന്ന് മോചനമില്ലാതെ എടവനക്കാട്
ദുരന്തമുണ്ടായി 15 വർഷം കഴിഞ്ഞിട്ടും സഞ്ചാരയോഗ്യമായ ഒരു റോഡോ സുരക്ഷാഭിത്തിയോ ഇല്ലാത്ത അവസ്ഥയിലാണ് എടവനക്കാട്.
കൊച്ചി: ഉറ്റവരെ കവർന്നെടുത്ത സുനാമി തിരകളുടെ നടുക്കുന്ന ഓർമകളിലാണ് എടവനക്കാട് ഇന്നും. ദുരന്തമുണ്ടായി 15 വർഷമായിട്ടും എടവനക്കാടിലെ തകർന്ന റോഡ് നന്നാക്കിയിട്ടില്ല. അടിയന്തര ഘട്ടങ്ങളില്‍ ഒരു ആംബുലൻസിന് പോലും കടന്നു ചെല്ലാനാകാത്ത അവസ്ഥയാണ് ഇപ്പോഴും. 15 വർഷങ്ങള്‍ക്ക് മുമ്പുണ്ടായ സുനാമിയില്‍ തകർന്ന എടവനക്കാടിലെ പഞ്ചായത്ത് റോഡിന്‍റെ അവസ്ഥ ഇപ്പോഴും ശോചനീയമാണ്. ഇന്നും ഈ റോഡിന് ശാപമോക്ഷം കിട്ടിയിട്ടില്ല. ഓരോ തവണ വേലിയേറ്റമുണ്ടാകുമ്പോഴും ഈ റോഡിനോട് ചേർന്നുള്ള വീടുകളില്‍ വെള്ളം കയറാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ രണ്ട് പ്രളയത്തിലും ഇവിടെ വെള്ളം കയറിയിരുന്നു. മണ്ണ് മൂടിയ റോഡായതിനാല്‍ സ്കൂള്‍ ബസ്സുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതിലേ വരാറില്ല. എടവനക്കാട് മാത്രം അഞ്ച് പേരാണ് സുനാമി ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശവാസികളുടെ സുരക്ഷയ്ക്കായി പുലിമുട്ട് നിർമ്മാണം തുടങ്ങിവച്ചെങ്കിലും പൂർത്തിയാക്കിയിട്ടില്ല. ദുരന്തമുണ്ടായി 15 വർഷം കഴിഞ്ഞിട്ടും സഞ്ചാരയോഗ്യമായ ഒരു റോഡോ സുരക്ഷാഭിത്തിയോ ഇല്ലാത്ത അവസ്ഥയിലാണ് എടവനക്കാട്.