കാസർകോട് കൊളക്ക ബയലിൽ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് ഒരു വീട് പൂർണ്ണമായും കത്തി നശിച്ചു. ഒൻപതംഗ കുടുംബം താമസിച്ചിരുന്ന വീട്ടിലെ സാധനങ്ങളും വിലപ്പെട്ട രേഖകളും ഉൾപ്പെടെ ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

കാസർകോട്: വീട്ടിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. കൊളക്ക ബയലിലെ പരേതനായ ഗണപതി ആചാര്യയുടെ ഭാര്യ പുഷ്പയുടെ വീടാണ് കത്തി നശിച്ചത്. ഗ്യാസ് അടുപ്പിൽ നിന്ന് തീ തൊട്ടടുത്തുണ്ടായിരുന്ന തുണിയിലേക്ക് പടരുകയായിരുന്നു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടി. ഉടൻ സമീപവാസികൾ കാസർകോട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു .അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് വാഹനങ്ങൾ എത്തി രണ്ടുമണിക്കൂർ ശ്രമഫലമായാണ് തീ പൂർണമായും അണിക്കാൻ കഴിഞ്ഞത്.

പുഷ്പയുടെ മക്കളായ ജനാർദ്ദനൻ, മോഹനൻ ഇവരുടെ ഭാര്യമാർ, മക്കൾ എന്നിവ അടങ്ങുന്ന 9 അംഗങ്ങളാണ് വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ നാല് പേരും സ്കൂളിൽ പോയിരുന്നു. ജനാർദ്ദനൻ കാസർകോട് തുണിക്കടയിലും മോഹനൻ ബീബത്തുബയൽ സർവീസ് സ്റ്റേഷനിലും പണിക്കു പോയിരുന്നു. സംഭവമറിഞ്ഞ് ഉടനെ തന്നെ മക്കൾ രണ്ടുപേരും ജോലി സ്ഥലത്തുനിന്ന് തിരികെ വീട്ടിലെത്തുകയും ചെയ്തിരുന്നു. വീട്ടിലെ സാധന സാമഗ്രികൾ പൂർണമായും കത്തി നശിച്ചു. രണ്ട് സ്റ്റീൽ അലമാരയിൽ വെച്ചിരുന്ന തുണിത്തരങ്ങൾ ലോൺ അടയ്ക്കാനായി വെച്ചിരുന്ന 15,000 രൂപ ടിവി , മിക്സി, കട്ടിൽ,കിടക്കകൾ, വീടിൻ്റെ ആധാരം, സർട്ടിഫിക്കറ്റുകൾ റേഷൻ കാർഡ് മറ്റ് രേഖകൾ എന്നിവ പൂർണമായും കത്തി നശിച്ചു.

നാല് മുറികളോടു കൂടിയ ഓടുവെച്ച വീടാണ് അഗ്നിക്കിരയായത്. തീപിടുത്തത്തിൽ 10 ലക്ഷം രൂപ നഷ്ടം വന്നതായി കരുതുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) എം രമേശ ആർ .അജേഷ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിഎസ് ഗോകുൽ കൃഷ്ണൻ ,എം എ വൈശാഖ്, അതുൽ രവി ,പി എം നൗഫൽ ഹോം ഗാർഡുമാരായ എസ് സോബിൻ , വി.ജി.വിജിത്ത് നാഥ്, വി വി ഉണ്ണികൃഷ്ണൻ, പി ശ്രീജിത്ത്, പി.വി.പ്രസാദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.