അവധിക്കാലത്ത് കുട്ടികൾക്ക് വരുന്ന അധ്യയന വർഷത്തേക്കുള്ള പാഠഭാഗങ്ങൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ്  പാഠപുസ്തകങ്ങൾ നേരത്തേ വിതരണം ചെയ്യുന്നത്.

തിരുവനന്തപുരം: 2024 - 25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവനന്തപുരം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹില്ലിൽ രാവിലെ 11 മണിക്ക് ആണ് പരിപാടി.

Add Asianetnews as a Preferred SourcegooglePreferred

2024 അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നേ അവധിക്കാലത്ത് കുട്ടികൾക്ക് വരുന്ന അധ്യയന വർഷത്തേക്കുള്ള പാഠഭാഗങ്ങൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് 2,4,6,8,10 ക്ലാസ്സുകളുടെ പാഠപുസ്തകങ്ങൾ വിതരണം ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്. 2024 - 25 വർഷം പുതുക്കുന്ന 1, 3,5,7,9 ക്ലാസുകളുടെ പാഠപുസ്തകങ്ങൾ മെയ് മാസം ആരംഭത്തിൽ കുട്ടികൾക്ക് ലഭ്യമാക്കാൻ ആവശ്യമായ ഒരുക്കങ്ങൾ നടന്നു വരികയാണ്.

രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളില്‍ പഴയ പാഠപുസ്തകങ്ങളാണ്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളില്‍ പുതിയ പുസ്തകമാണ്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയ്യാറാക്കിയ നൂറ്റി എഴുപത്തി മൂന്ന് ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയത്.

നിരവധി പ്രത്യേകതകൾ ഇത്തവണ പാഠ്യപദ്ധതി പരിഷ്‌കരണത്തിലുണ്ട്. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേർത്തിട്ടുണ്ട്. കായികരംഗം, മാലിന്യ പ്രശ്‌നം, ശുചിത്വം, പൗരബോധം, തുല്യനീതി മുൻനിർത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, ഹൈക്കോടതി അടക്കം നിർദ്ദേശം വെച്ച പ്രകാരം പോക്‌സോ (POCSO) നിയമങ്ങൾ, കൃഷി, ജനാധിപത്യ മൂല്യങ്ങൾ, മതനിരപേക്ഷത എന്നിവ പാഠ പുസ്തകങ്ങളുടെ ഭാഗമാണ്.

Read More : മലപ്പുറത്ത് സൂപ്പർഹിറ്റ് സിനിമക്ക് ടിക്കറ്റെടുത്തു, 10 മിനിറ്റ് പുറത്ത് നിർത്തി; തിയ്യറ്റർ ഉടമക്ക് വൻ തുക പിഴ