കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറക്കൽവീട്ടിൽ നൗഷാദ്, ഷമീമ ദമ്പതികളുടെ മകൻ ബിലാൽ ആണ് മരിച്ചത്
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറക്കൽവീട്ടിൽ നൗഷാദ്, ഷമീമ ദമ്പതികളുടെ മകൻ ബിലാൽ ആണ് മരിച്ചത്. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടിയത്. ശനിയാഴ്ച സ്കൂളിലെ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തശേഷം വീട്ടിലെത്തിയ ബിലാൽ വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കാനായി പുറത്ത് പോയതായിരുന്നു. തിരികെ വീട്ടിലെത്താത്തതിനെ തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
കായലിന്‍റെ വശത്തുകൂടി പാലത്തിന്‍റെ കീഴ്ഭാഗത്തേക്ക് പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. തിരച്ചിലിൽ ബിലാലിന്‍റെ സൈക്കിളും വസ്ത്രവും ചെരിപ്പും കായലിന്‍റെ സൈഡ് ഭിത്തിയിൽ കണ്ടെത്തി. അഗ്നിരക്ഷാസേനയും എൻഡിആർഎഫും കരുനാഗപ്പള്ളി പൊലീസും നാട്ടുകാരും ചേർന്ന് കായലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് അഗ്നിരക്ഷാസേനയുടെ സ്‌കൂബാ സംഘമാണ് തിങ്കളാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെടുത്തത്.


