പാണക്കാട് മാസപ്പിറവി കണ്ടതായി സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. നന്തൻകോട് പള്ളിയുടെ മുകളിൽ മാസപ്പിറവി ദർശിച്ചെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. രാവിലെ പള്ളികളിലേയും ഈദ് ഗാഹുകളിലേയും പ്രാര്‍ത്ഥനക്ക് ശേഷം സൗഹൃദങ്ങള്‍ ഉട്ടിയുറപ്പിച്ചും പുതിയ വസ്തങ്ങള്‍ ധരിച്ചും വിശ്വാസികള്‍ ഇന്ന് ആഘോഷമാക്കും. താനൂർ, കാപ്പാട്, പൊന്നാനി എന്നിവിടങ്ങളിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് വിവിധ ഖാസിമാർ ഇന്ന് ചെറിയ പെരുന്നാളെന്ന് പ്രഖ്യാപിച്ചത്. റംസാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷമെത്തുന്ന ചെറിയ പെരുന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ വിശ്വാസിയും.

പെരുന്നാളിന് പുത്തൻ ഉടുപ്പ് ധരിക്കുമ്പോൾ ഓരോരുത്തരുടെയും മനസ്സ് കൂടി പുതുപുത്തൻ ആകണം, ഹൃദയം സംശുദ്ധമാകണം. എല്ലാവരും സൗഹാർദവും സാഹോദരവ്യവും ഒത്തൊരുമയും ഊട്ടിയുറപ്പിച്ച് കുടുംബ ബന്ധം, സൗഹൃദം ശക്തിപ്പെടുത്തണം. എല്ലാ വിശ്വാസികളോടും മത നേതാക്കള്‍ക്ക് പെരുന്നാള്‍ ആശംസയില്‍ പറയാനുള്ളത് ഇതാണ്. ആഘോഷം അതിരുവിടരുതെന്നും പ്രാര്‍ത്ഥനയില്‍ ലഹരി വിരുദ്ധ തിജ്ഞയുണ്ടാവണമെന്നും മത നേതാക്കള്‍ കൂട്ടിചേര്‍ത്തു. പെരുന്നാള്‍ ഉറപ്പിച്ചതോടെ ഇന്നെല രാത്രി തന്നെ എല്ലായിടത്തും ഫിത്തര്‍ സക്കാത്ത് വിതരണം നടന്നു. പെരുന്നാള്‍ ദിവസം ആരും പട്ടിണികിടക്കരുതെന്ന വലിയ ഉദ്ദേശത്തിലാണ് ഫിത്തര്‍ സക്കാത്ത് വിതരണം.