എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവം; ജില്ലാ കളക്ടറുടെ റിപ്പോർട്ട് മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും
ലാത്തിച്ചാർജ് സംബന്ധിച്ച റിപ്പോർട്ട് കളക്ടർ തിങ്കളാഴ്ച്ച സമർപ്പിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്നിതിനാലാണ് നടപടി വൈകിയത്.
കൊച്ചി: പൊലീസ് ലാത്തിച്ചാർജിനിടെ എൽദോ എബ്രഹാം എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട് മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും. പൊലീസിന് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് കണക്കിലെടുത്ത് ഞാറയ്ക്കൽ സിഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ യോഗത്തിൽ നടപടിയെടുക്കും.
ലാത്തിച്ചാർജ് സംബന്ധിച്ച റിപ്പോർട്ട് കളക്ടർ തിങ്കളാഴ്ച്ച സമർപ്പിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്നിതിനാലാണ് നടപടി വൈകിയത്. ദില്ലിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ആറ്റിങ്ങൽ മുൻ എംപി സമ്പത്തിനെ നിയമിക്കുന്നതും ഇന്നത്തെ യോഗം പരിഗണിക്കും. ഇക്കാര്യത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടായേക്കും. ക്യാമ്പിനറ്റ് പദവിയോടെ നിയമനം നൽകാനാണ് ആലോചന.
ചൊവ്വാഴ്ച കൊച്ചി ഡി ഐ ജി റേഞ്ച് ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാർജിലാണ് എല്‍ദോ എബ്രഹാം എംഎൽഎ ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ക്ക് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ എംഎൽഎയുടെ കൈക്ക് പൊട്ടലുണ്ട്.