മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വിജയം; പ്രതികരണവുമായി കുമ്മനം രാജശേഖരൻ
നരേന്ദ്രമോദി സർക്കാരിനെതിരെ കോൺഗ്രസ് നടത്തിയ വ്യാജ പ്രചരണങ്ങൾക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് നിയമ തിരഞ്ഞെടുപ്പിൽ കണ്ടത്
![Election victory in three states Kummanam Rajasekharan with response ppp Election victory in three states Kummanam Rajasekharan with response ppp](https://static-ai.asianetnews.com/images/01hgqnd5p0z64rbwasw4c89qy2/kummanam-rajasekharan-_363x203xt.jpg)
തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിനെതിരെ കോൺഗ്രസ് നടത്തിയ വ്യാജ പ്രചരണങ്ങൾക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് നിയമ തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ. മൂന്ന് സംസ്ഥാനങ്ങളിലെ തകർപ്പൻ ജയത്തെ തുടർന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന വിജയാഹ്ലാദത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഐൻഡി മുന്നണിയുടെ ശ്രമങ്ങൾക്ക് ജനം മറുപടി നൽകിയിരിക്കുകയാണെന്നും നരേന്ദ്രമോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ആഘോഷ പരിപാടിയിൽ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാൽ, സംസ്ഥാന ജനറൽസെക്രട്ടറിമാരായ പി.സുധീർ, ജോർജ് കുര്യൻ, ഉപാദ്ധ്യക്ഷ പ്രൊഫ: വിടി.രമ, ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ ജെആർ. പത്മകുമാർ, എസ്.സുരേഷ്, കരമന ജയൻ, ജില്ലാ അദ്ധ്യക്ഷൻ വിവി.രാജേഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ ജനവിധി ആഘോഷിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ബിജെപിക്ക് വമ്പൻ മുന്നേറ്റം. വോട്ടെണ്ണലിന്‍റെ ഏറെക്കുറെയുള്ള ചിത്രം പുറത്തുവരുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി ജെ പി അധികാരം ഉറപ്പിച്ചു. മധ്യപ്രദേശിൽ ബി ജെ പി 160 സീറ്റുകളിലാണ് ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്. കോൺഗ്രസാകട്ടെ 68 സീറ്റിലേക്ക് ഒതുങ്ങുകയാണ്. രാജസ്ഥാനിൽ 113 സീറ്റിലാണ് ബി ജെ പി ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്. സംസ്ഥാന ഭരണം നഷ്ടമായ കോൺഗ്രസാകട്ടെ 71 സീറ്റുകളിലേക്കാണ് ചുരുങ്ങിയത്. ഛത്തീസ്ഗഡിലും ബി ജെ പി തരംഗമാണ്. ഇവിടെ 54 സീറ്റിലാണ് ബി ജെ പി ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്. ഇവിടെയും സംസ്ഥാന ഭരണം നഷ്ടമായ കോൺഗ്രസ് 33 സീറ്റുകളിലേക്ക് ഒതുങ്ങിയിട്ടുണ്ട്. തെലങ്കാനയിൽ ഭരണം ഉറപ്പിച്ച കോൺഗ്രസ് 64 സീറ്റിലാണ് ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്. ബി ആർ എസാകട്ടെ 40 സീറ്റുകളിലേക്ക് ഒതുങ്ങി. സെമി ഫൈനലിൽ മോദി മാജിക്കാണ് കണ്ടതെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം