കെ എസ് ഇ ബി സി എം ഡിയുമായും ചർച്ച നടത്തി. ഉടൻ ബില്ല് അടയ്ക്കുക ഇല്ലെങ്കിൽ കളക്ടർ ഉറപ്പ് നൽകുക എന്ന സമവായത്തിലാണ് ഒടുവിൽ തീരുമാനം. 

കൊച്ചി: 24 മണിക്കൂർ ഇരുട്ടിൽ നിന്ന എറണാകുളം കളക്ടേറ്റിൽ ഒടുവിൽ വൈദ്യുതി പുനസ്ഥാപിച്ച് കെ എസ് ഇ ബി. മാർച്ച് 31 നകം 57ലക്ഷം രൂപയുടെ കുടിശ്ശിക അടച്ച് തീർക്കുമെന്ന ജില്ല കളക്ടറുടെ ഉറപ്പിലാണ് ഊരിയ ഫ്യൂസ് പുനസ്ഥാപിച്ചത്. കളക്ടേറ്റിൽ ഒന്നരക്കോടി രൂപ മുതൽ മുടക്കി സ്ഥാപിച്ച സോളാർ പാനൽ ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് കുടിശ്ശികയിൽ കെ എസ് ഇ ബി ഫ്യൂസ് ഊരിയത്.

ജില്ല ഭരണസിരാകേന്ദ്രത്തെ 24 മണിക്കൂറാണ് ഇരുട്ടിൽ നിർത്തിയത്. പ്രധാനപ്പെട്ട 30 ഓഫീസുകളും നിശ്ചലമായി. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയിൽ വലിയ ചർച്ചകൾ ഉയർന്നതോടെ തിരക്കിട്ട നടപടികളെടുത്ത് നാണക്കേടിൽ നിന്ന് തലയൂരുകയാണ് ജില്ല ഭരണകൂടം. ചീഫ് സെക്രട്ടറി വരെ ഇടപെട്ടു. കെ എസ് ഇ ബി സി എം ഡിയുമായും ചർച്ച നടത്തി. ഉടൻ ബില്ല് അടയ്ക്കുക ഇല്ലെങ്കിൽ കളക്ടർ ഉറപ്പ് നൽകുക എന്ന സമവായത്തിലാണ് ഒടുവിൽ തീരുമാനം. 

കളക്ടേറ്റിലെ വിവിധ ഓഫീസുകൾ നൽകേണ്ട 57 ലക്ഷം രൂപ കുടിശ്ശിക മാർച്ച് 31 നകം അടച്ച് തീർക്കുമെന്ന ജില്ല കളക്ടറുടെ ഉറപ്പിലാണ് കെ എസ് ഇ ബി വഴങ്ങിയത്. 13 കണക്ഷനുകളാണ് വിഛേദിച്ചെങ്കിലും 30 ഓഫീസുകൾ ഇന്നലെ രാവിലെ മുതൽ ഇരുട്ടിലായി. ഓരോ ഓഫീസിനും പ്രത്യേകം കണക്ഷനുകൾ എടുക്കണമെന്ന നിർദ്ദേശം ജില്ല ഭരണകൂടം പാലിച്ചിരുന്നില്ല. ഇതാണ് ബില്ലടച്ചിട്ടും പല ഓഫീസുകളും ഇരുട്ടിലായതിന് കാരണമെന്നും കെഎസ്ഇബി. ഒടുവിൽ പരിഹാരനടപടികൾ തുടങ്ങിയതായി ജില്ല ഭരണകൂടം അറിയിച്ചു. 

സാമ്പത്തിക പ്രതിസന്ധിയിൽ ഫ്യൂസൂരി നിൽക്കുമ്പോഴാണ് കളക്ടറേറ്റ് ടെറസ്സിൽ ഈ കാഴ്ച. 2016ൽ ഒന്നരക്കോടി രൂപ മുടക്കി സ്ഥാപിച്ചതാണ് ഈ സോളാർ പാനലുകൾ. 60കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. കളക്ടറേറ്റിലെ ആവശ്യം കഴിഞ്ഞുള്ളത് കെ എസ് ഇ ബി ക്ക് നൽകും. പ്രഖ്യാപനങ്ങൾക്ക് കുറവുണ്ടായില്ല. എന്നാൽ ഏതാനും മാസം ഉപയോഗിച്ച ശേഷം പരിപാലനവും അറ്റകുറ്റപ്പണിയും മുടങ്ങി. ഇതോടെ പൊടിപിടിച്ച് കട്ടപ്പുറത്തായി സോളാർ പാനലുകൾ. ഇക്കാര്യം മാധ്യമങ്ങൾ ചർച്ചയാക്കിയതോടെ പാനലുകൾ വീണ്ടെടുക്കാൻ അനെർട്ടുമായി ചർച്ച തുടങ്ങുമെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്