അട്ടപ്പാടി ദാസന്നൂരിൽ ഒറ്റയാന്‍ അവശനിലയിൽ, വനംവകുപ്പ് നിരീക്ഷിക്കുന്നു
ഭക്ഷണം എടുക്കാൻ പറ്റാതെ അവശനിലയില്‍ ആന പുഴയരികിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
പാലക്കാട്: അട്ടപ്പാടി ദാസന്നൂരിൽ ഒറ്റയാനെ അവശനിലയിൽ കണ്ടെത്തി. കേരള തമിഴ്നാട് അതിർത്തിയിൽ കൊടുങ്ങരപ്പള്ളം പുഴയിലാണ് നിലവിൽ ആന ഉള്ളത്. സ്ഥിതിഗതികള്‍ കേരള വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. ഭക്ഷണം എടുക്കാൻ പറ്റാതെ അവശനിലയില്‍ ആന പുഴയരികിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
അതേസമയം കാലടി പ്ലാന്‍റേഷന്‍റെ ഭാഗമായ ആതിരപ്പളളി എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാനയെ തിരികെ വനത്തിലേക്ക് കയറ്റിവിട്ടു. വെറ്റിലപ്പാറ പാലത്തിന് സമീപം ജനവാസ കേന്ദ്രത്തിലാണ് ആനയെ ആദ്യം കണ്ടത്. ഏറെനേരം റോഡിൽ നിലയുറിപ്പിച്ച ആന, നാട്ടുകാർ ബഹളം വെച്ചതോടെ വനഭാഗത്തേക്ക് നീങ്ങുകയായിരുന്നു. കാലടി പ്ലാന്‍റേഷനിലെ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ അടുത്തയിടെ കാട്ടാനയെത്തി നശിപ്പിച്ചിരുന്നു.
കോഴിക്കോട് അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍; കണ്ടെത്തിയത് വീടിന് സമീപത്തെ ടവറില്‍
കോഴിക്കോട്: കൊടുവള്ളിയിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ദേവിയുടെ ചികിത്സക്കായി കോഴിക്കോട് വൈദ്യരുടെ സമീപത്ത് പോയിരുന്നു.
കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞതായും ഇതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്ക് വിളിച്ച് അറിയിച്ചിരുന്നു. രാത്രിയും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് എട്ടു മണിയോടെ ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകി.
നാട്ടുകാർ നടത്തിയ തെരച്ചിലില്‍ പുലർച്ചെ മൂന്നരയോടെയാണ് ഇരുവരെയും ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം ഇരുവരും മരണപ്പെട്ടിരുന്നു. അജിത് കുമാർ അവിവാഹിതനാണ്. അതേസമയം, കോഴിക്കോട് തന്നെ സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
എലത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസര്‍ കോഴിക്കോട് ഉള്ളിയേരി കീഴ് ആതകശ്ശേരി ബാജു (47) നെയാണ് കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബന്ധുക്കൾ ഉള്ളിയേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.