അട്ടപ്പാടിയില്‍ കുഴിച്ചിട്ട നിലയില്‍ ആനക്കൊമ്പ് കണ്ടെത്തി: ആനവേട്ടക്കാര്‍ ഒളിപ്പിച്ചതെന്ന് പൊലീസ്
മാസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിലേക്ക് ആനക്കൊമ്പ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരുമായി ബന്ധമുളളതാണോ ഇതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
പാലക്കാട്: അട്ടപ്പാടിയിൽ കുഴിച്ചിട്ട നിലയിൽ ആനക്കൊമ്പുകൾ കണ്ടെത്തി.കൊമ്പുകൾ ഒളിപ്പിച്ചത് ആനവേട്ട സംഘമെന്നാണ് പൊലീസ് സംശയിക്കുന്നത്. അഗളി നായ്ക്കർപാടിയിലെ കൃഷിയിടത്തിലെ ഷെഡിൽ നിന്നാണ് പൊലീസ് ആനക്കൊമ്പുകൾ കണ്ടെത്തിതയത്. പൂട്ടിയിട്ട ഷെഡിൽ ചാക്കിൽ കെട്ടി തറയിൽ കുഴിച്ചിട്ട രീതിയിലായിരുന്നു ഇവ. 65 സെന്റീമിറ്റർ നീളമുളള കൊമ്പുകളാണ് കണ്ടെത്തിയത്. കാലപ്പഴക്കമുളള കൊമ്പുകളാണ് ഇതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. അഗളി പൊലീസ് കസ്റ്റഡിയിലെടുത്ത ആനക്കൊമ്പുകൾ വനംവകുപ്പിന് കൈമാറി.
മാസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിലേക്ക് ആനക്കൊമ്പ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരുമായി ബന്ധമുളളതാണോ ഇതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അട്ടപ്പാടി കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപ്പനക്കാരുടെ സംഘം സജീവമെന്ന് സൂചനയുണ്ട്. രണ്ടുവർഷം മുമ്പ് അട്ടപ്പാടിയിൽ ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ചവരുടെ സംഘത്തെ പിടികൂടിയിരുന്നു.
സൈലന്റ് വാലി വനമേഖലയിൽ മാസങ്ങൾക്ക് മുമ്പ് ആനവേട്ട നടത്തിയ സംഘം പിടിലായതും ഇതിനോടൊപ്പം കാണമെന്നാണ് പൊലീസ് പറയുന്നത്. ആനക്കൊമ്പ് കണ്ടെടുത്ത പശ്ചാത്തലത്തിൽ അട്ടപാടിയിലെയും തമിഴ്നാട്ടിലെയും ഉൾവനങ്ങൾ കേന്ദ്രീകരിച്ചുളള ആനവേട്ട സംഘത്തെക്കുറിച്ചുളള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.