ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു; മയക്കുമരുന്ന് സംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഇഡി
യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന കമ്പനി, ബിനീഷിന്‍റെ പേരിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം
കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍റെ മകൻ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനായിരുന്നു ബിനീഷിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഒമ്പതരയോടെ ബിനീഷ് ഹാജരായി.
സ്വർണക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകൾ,കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേക്ഷണം നടത്തിവരികയായിരുന്നു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനോട് രാവിലെ 11 ന് കൊച്ചിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.
യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന കമ്പനി, ബിനീഷിന്‍റെ പേരിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഈ സ്ഥാപനങ്ങളുടെ മറവിൽ ബിനാമി, ഹവാലാ ഇടപാടുകളിലൂടെ ബിനീഷ് സ്വർക്കള്ളക്കടത് സംഘവുമായി ബസപ്പെടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
ബി കാപ്പിറ്റൽ ഫൈനാൽഷ്യൽ സൊലൂഷ്യൻ സ്, ബി കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ബിനീഷിന്റെ പേരിലുള്ളത്. എന്നാൽ വാർഷിക റീട്ടേണുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. ഇത് അനധികൃത പണം ഇടപാടുകൾക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
ഇതോടൊപ്പം യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്മെന്‍റുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നു. ഇതിന്‍റെ ഉടമ അബ്ദുൽ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയാണെന്നാണ് ആരോപണം. ഈ കമ്പനിയെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്.
ഇതോടൊപ്പം സ്വർണക്കള്ളക്കടത്ത് റാക്കറ്റ് ഫണ്ട് കണ്ടെത്താൻ അനൂപ് മുഹമ്മദ് ഉൾപ്പെട്ട ബെംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയതായും അന്വേഷണ ഏജൻസികൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. റാക്കറ്റിന്‍റെ സൂത്രധാരനായ കെടി റമീസ് വഴിയായിരുന്നു മയക്ക് മരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്
ബംഗ്ലൂരുവിലെ മയക്കുമരുന്ന് റാക്കറ്റിന്, സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചതായി എൻഫോഴ്‌സ്മെൻറ് രേഖാമൂലം കോടതിയെ അറിയിച്ചു.