ലൈഫ് മിഷന്‍ കോഴ: സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്ക് ഇഡി നോട്ടീസ്
ഇന്ന് രാവിലെ 10 മണിക്കാണ് ചോദ്യംചെയ്യല്‍. മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം.
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസില്‍ പ്രതികള്‍ക്ക് ഇഡി നോട്ടീസ്. സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെ 10 മണിക്കാണ് ചോദ്യംചെയ്യല്‍. മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം. ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലുകോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകകാരം കേസെടുത്തത്.
കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് ഒരുകോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമാണ് ഇഡി കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. കേസിൽ നേരത്തെ തന്നെ ഇഡി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ടുപ്രതി സന്ദീപ് നായർ എന്നിവരയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴി ഇടപാടിൽ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.