സ്വപ്ന സുരേഷിന്‍റെ മൊഴി; ഷാജ് കിരണിന് ഇഡി നോട്ടീസ്
നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
കൊച്ചി: സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇടനിലക്കാരൻ ഷാജ് കിരണിന് എൻഫോഴ്സ്മെന്‍റ് നോട്ടീസ്. നാളെ രാവിലെ 11 ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി അടക്കമുളളവർക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഷാജ് കിരൺ ഇടനിലക്കാരനായി എത്തിയെന്നാണ് സ്വപ്നയുടെ മൊഴി. മാത്രവുമല്ല ബിലീവേഴ്സ് ചർച്ചുമായി തനിക്കുളള അടുപ്പത്തെക്കുറിച്ചും ഷാജ് കിരൺ സ്വപ്നയോട് പറഞ്ഞിരുന്നു.
ഇക്കാര്യങ്ങളിലെല്ലാം വ്യക്തത തേടിയാണ് വിളിപ്പിച്ചിരിക്കുന്നത്. ഇതിനിടെ സ്വപ്ന സുരേഷ് മൊഴി നൽകാൻ എൻഫോഴ്സ്മെന്‍റിന് മുന്നിൽ ഇന്ന് ഹാജരായില്ല. എന്നാൽ തനിക്കെതിരായ വധ ഭീഷണിക്കേസിൽ ഇന്ന് പൊലീസിന് മൊഴി നൽകുമെന്ന് സ്വപ്ന അറിയിച്ചു. മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചനക്കേസിൽ നാളെ ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.