സ്വപ്നയേയും സരിത്തിനേയും ഇഡി വീണ്ടും ചോദ്യം ചെയ്യും; മാനസികമായി പീഡിപ്പിക്കരുതെന്ന് കോടതി
കോടതി ഉത്തരവ് കൈമാറിയാൽ ഇന്ന് തന്നെ ചോദ്യം ചെയ്യൽ തുടങ്ങുമെന്ന് എൻഫോഴ്‌സ്മെന്റ് അറിയിച്ചു. എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തി.
കൊച്ചി: കള്ളപ്പണക്കേസില്‍ സ്വപ്ന സുരേഷ്, സരിത് എന്നിവരെ ജയിലിൽ വച്ച് ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്മെന്റിന് കോടതി അനുമതി നല്‍കി. ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാടില്ലെന്ന എൻഫോഴ്‌സ്മെന്റെ ആവശ്യം കോടതി അംഗീകരിച്ചു. മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് അനുമതി. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യലിന്റെ പേരിൽ പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എറണാകുളം പ്രിൻസിപ്പൽ സീസഷൻസ് കോടതിയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. കോടതി ഉത്തരവ് കൈമാറിയാൽ ഇന്ന് തന്നെ ചോദ്യം ചെയ്യൽ തുടങ്ങുമെന്ന് എൻഫോഴ്‌സ്മെന്റ് അറിയിച്ചു. എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തി. ഇന്നും നാളെയും ചോദ്യം ചെയ്യുന്ന കാര്യം ഇഡി ജയിൽ സൂപ്രണ്ടിനെ അറിയിച്ചു.