സ്വപ്നയെയും സരിത്തിനെയും എന്‍ഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യും; കോടതിയുടെ അനുമതി തേടി
ചോദ്യം ചെയ്യുന്ന വേളയിൽ ജയിൽ ഉദ്യോഗസ്ഥർ ഉണ്ടാവരുതെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. കസ്റ്റംസിന് കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ അനുമതി തേടിയത്.
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഇഡി കോടതിയുടെ അനുമതി തേടി. മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് ഇഡി അനുമതി തേടിയത്. ചോദ്യം ചെയ്യുന്ന വേളയിൽ ജയിൽ ഉദ്യോഗസ്ഥർ ഉണ്ടാവരുതെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. കസ്റ്റംസിന് കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ അനുമതി തേടിയത്. കേസ് കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
അതിനിടെ, സ്വപ്നയ്ക്ക് ജയിലിൽ ഭീഷണിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന ദക്ഷിണമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ട് ജയിൽ മേധാവിക്ക് കൈമാറി. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്ന തന്നെ പറഞ്ഞെന്ന് റിപ്പോർട്ടിൽ പറയുന്നു. അഭിഭാഷകൻ നൽകിയ രേഖയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറഞ്ഞതായും റിപ്പോർട്ട് പറയുന്നു. ജയിൽ ഡിഐജിയുടെ റിപ്പോർട്ട് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് ജയിൽ മേധാവി സർക്കാരിന് കൈമാറുക.