ഫ്ലാറ്റ് ഉടമകളെ മനുഷ്യകവചമാക്കി മരടില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നു; സുപ്രീംകോടതിക്ക് പരിസ്ഥിതി സംഘടനയുടെ കത്ത്
കെട്ടിട നിർമാതാക്കൾക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങിയില്ല, ഫ്ലാറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചില്ലെന്നും കത്തില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്
കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ സംസ്ഥാന സർക്കാരിന് താൽപര്യമില്ലെന്നും ഫ്ലാറ്റ് നിർമാതാക്കളുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ചു സുപ്രീംകോടതിയ്ക്ക് പരിസ്ഥിതി സംഘടനയുടെ കത്ത്. ഫ്ലാറ്റ് ഉടമകളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും കോടതിയുടെ അന്ത്യശാസനം ഒന്നുകൊണ്ടു മാത്രമാണ് നോട്ടിസ് നൽകാനെങ്കിലും സർക്കാർ തയാറായതെന്നും കത്തില്‍ പറയുന്നു.
കെട്ടിട നിർമാതാക്കൾക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങിയില്ല, ഫ്ലാറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചില്ലെന്നും കത്തില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. തിരുവനന്തപുരം പേരൂർക്കട ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗൺസിലാണ് സുപ്രീം കോടതിക്ക് കത്ത് നല്‍കിയത്. കത്ത് നാളെ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. ഇത് സബന്ധിച്ച ഓഫീസ് റിപ്പോർട്ട് പുറത്തിറക്കി.