വിനോദിനിയുടെ വിമർ‌ശനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും അവരോട് തന്നെ ചോദിക്കണമെന്നും ഇപി ജയരാജൻ. ആരേയും അവ​ഗണിക്കേണ്ട കാര്യം ഞങ്ങൾക്കില്ല. ഞാനാരേയും അവ​ഗണിക്കാറില്ലെന്നും ഇപി

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെയുള്ള കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയുടെ വിമർശനത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് ഇപി ജയരാജൻ. വിമർ‌ശനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും അവരോട് തന്നെ ചോദിക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു. ആരേയും അവ​ഗണിക്കേണ്ട കാര്യം ഞങ്ങൾക്കില്ല. ഞാനാരേയും അവ​ഗണിക്കാറില്ല. അവരോട് ചോദിച്ചു നോക്കണം, താനെന്ത് പറയാനാണ്. തനിക്കറിയില്ല ഒന്നുമെന്നും ഇപി ജയരാജൻ പറഞ്ഞു. 'പച്ചക്കുതിര' എന്ന മാസികയിലെ അഭിമുഖത്തിലാണ് വിനോദിനി കോടിയേരിയുടെ തുറന്ന് പറച്ചില്‍.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നേരെയാണ് പരോക്ഷ വിമർശനം. കോടിയേരിയുടെ മരണശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് വിനോദിനി പറയുന്നു. നേതാക്കൾ കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി പറയുന്നുണ്ട്. അഭിമുഖം ഇതിനോടകം വിവാദമായിക്കഴിഞ്ഞു.