കുട്ടിയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഗെയിമിംഗിൻ്റെ ഭാഗമായി ഡിപ്രഷൻ ഉണ്ടായിരുന്നോ എന്നും ടാസ്കിൻ്റെ ഭാഗമായാണോ ബീച്ചിലേക്ക് ചാടിയതെന്നും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.

കൊച്ചി: എറണാകുളം ഞാറയ്ക്കലിലെ 17കാരൻ്റെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമെന്ന് സംശയം. കുട്ടിയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഗെയിമിംഗിൻ്റെ ഭാഗമായി ഡിപ്രഷൻ ഉണ്ടായിരുന്നോ എന്നും ടാസ്കിൻ്റെ ഭാഗമായാണോ ബീച്ചിലേക്ക് ചാടിയതെന്നും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. 17കാരനായ അർജുൻ കുമാർ ആണ് കടലിൽ ചാടി ആത്മഹത്യ ചെയ്തത്.

ഫുട്ബോൾ കളിക്കാനാണെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. അമ്മ നൽകിയ മൊഴിയിലാണ് കുട്ടി ഫ്രീ ഫയർ ​ഗെയിം സ്ഥിരമായി കളിക്കാറുണ്ടെന്ന വിവരം ലഭിക്കുന്നത്. കുട്ടിയ്ക്കായി അന്വേഷണം തുടരുന്നതിനിടെയാണ് ചാപ്പ ബീച്ചിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. നിലവിൽ പ്രാഥമിക നി​ഗമനം ആത്മഹത്യയെന്നാണ്. സിസിടിവി ദൃശ്യങ്ങളിൽ കുട്ടി കടൽഭിത്തിയുള്ള സ്ഥലത്ത് കൂടെ നടന്നുപോവുന്നത് വ്യക്തമാണ്. എന്നാൽ മരണകാരണം ഓൺലൈൻ ​ഗെയിമിം​ഗ് അഡിക്ഷനാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.