Asianet News MalayalamAsianet News Malayalam

ധനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസിൽ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്‌ സമർപ്പിച്ചു; ഐസക്കിന് ക്ലീൻ ചിറ്റ്

സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ റിപ്പോർട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷത്തെ മൂന്ന് എംഎൽഎമാരുടെ വിയോജിപ്പോടെയാണ് ക്ലീൻ ചിറ്റ്. 

ethics committee submit report clean chit on minister thomas isaac
Author
Thiruvananthapuram, First Published Jan 20, 2021, 11:40 AM IST

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിൻ്റെ അവകാശ ലംഘന നോട്ടീസിൽ നിയമ സഭ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്‌ സമർപ്പിച്ചു. തോമസ് ഐസക്കിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോ‍ർട്ടാണ് കമ്മിറ്റി തയ്യാറാക്കിയത്. അവകാശ ലംഘന പരാതിയിൽ ഐസക്കിനെതിരായ തുടർ നടപടി അവസാനിപ്പിക്കാനാണ് സമിതിയുടെ ശുപാര്‍ശ.

നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് സിഎജി റിപ്പോർട്ട് ധനമന്ത്രി പുറത്ത് വിട്ടത് വലിയ വിവാദമായിരുന്നു. വി ഡി സതീശനാണ് ഐസക്കിനെതിരെ അവകാശലംഘനപരാതി കൊടുത്തത്. എ പ്രദീപ്കുമാർ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി ഐസക്കിനെയും സതീശനെയും വിളിച്ച് വരുത്തി വിശദീകരണം തേടിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഭരണപക്ഷാംഗങ്ങൾ ഭൂരിപക്ഷമുള്ള കമ്മിറ്റി ഐസക്കിന്റെ വാദങ്ങളാണ് അംഗീകരിച്ചത്.

സിഎജിക്കെതിരായ മന്ത്രിയുടെ ആരോപണം വസ്തുതാധിഷ്‌ഠിതമാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഎജിക്കെതിരായ ഐസക്കിന്റെ ആരോപണങ്ങളും സിഎജി റിപ്പോർട്ടിൻ്റെ ഉള്ളടക്കം പുറത്ത് വിട്ട പ്രശാന്ത് ഭൂഷണെതിരെ രാജ്യസഭ എത്തിക്സ് കമ്മിറ്റി നടപടി എടുക്കാത്ത കീഴ്വഴക്കവും പരിഗണിച്ചാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ റിപ്പോർട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷത്തെ മൂന്ന് എംഎൽഎമാരുടെ വിയോജിപ്പോടെയാണ് ക്ലീൻ ചിറ്റ്. റിപ്പോര്‍ട്ട് സ്പീക്കർ അംഗീകരിച്ച ശേഷം നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കും. വോട്ടിംഗ് ഉണ്ടായാലും സർക്കാർ തീരുമാനത്തിനാകും അംഗീകാരം ലഭിക്കുക. 

അതേസമയം, സിഎജിക്കെതിരെ രൂക്ഷ വിമർശനമാണ് ധനമന്ത്രി ഇന്നും നടത്തിയത്. സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഐസക്ക് ഇന്നും സഭയിൽ ആവർത്തിച്ചു. 

Follow Us:
Download App:
  • android
  • ios