ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസില്‍ ഇരുവര്‍ക്കും  7 വർഷം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ ദിവസം തോഷഖാന കേസിൽ ഇമ്രാനും ഭാര്യക്കും ഇസ്ലാമാബാദ് കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും വീണ്ടും തിരിച്ചടി. ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസില്‍ ഇരുവര്‍ക്കും 7 വർഷം തടവ് ശിക്ഷ വിധിച്ചു. 2018 ലെ ഇസ്ലാമികനിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ശിക്ഷാവിധി. കഴിഞ്ഞ ദിവസം തോഷഖാന കേസിൽ ഇമ്രാനും ഭാര്യക്കും ഇസ്ലാമാബാദ് കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 

ഇമ്രാൻ ഖാനെതിരെ ഇത് നാലാമത്തെ കോടതി ശിക്ഷവിധിയാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും 787 ദശലക്ഷം പാകിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ ഇന്നലെ 10 വർഷം തടവിനും ശിക്ഷിച്ചിരുന്നു. യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ ഇമ്രാൻ ഉയർത്തി കാട്ടിയിരുന്നു. ഈ രേഖ രഹസ്യ സ്വഭാവം ഉള്ളതായിരുന്നു എന്നതാണ് കേസിന്റെ അടിസ്ഥാനം. കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ ഇപ്പോൾ ജയിലിലാണ്.