പ്രതിയുടെ വീട്ടിൽ പരീക്ഷ പേപ്പർ; കോളേജ് അധികൃതർക്ക് വൻ വീഴ്ച്ച പറ്റിയെന്ന് വിസി
യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിനിടെ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പരീക്ഷ പേപ്പറുകൾ കണ്ടെത്തിയ സംഭവം ഗൗരവതരമെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ വിപി മഹാദേവൻപിള്ള പറഞ്ഞു.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിനിടെ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പരീക്ഷ പേപ്പറുകൾ കണ്ടെത്തിയ സംഭവം വളരെ ഗൗരവതരമായ കാര്യമാണെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ വിപി മഹാദേവൻപിള്ള. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റി കോളേജ് അധികൃതർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി കോളേജിൽ സമീപകാലത്ത് നടന്ന പരീക്ഷകൾ പരിശോധിക്കും. അതേസമയം, സർവകലാശാലയിൽ നിന്നും സീൽ നഷ്ടപ്പെട്ടിട്ടില്ലെന്നും വിസി വ്യക്തമാക്കി. വിദ്യാർഥിയുടെ വീട്ടിൽനിന്ന് ഉത്തരമെഴുതാനുള്ള കടലാസുകൾ കിട്ടിയ സംഭവം അന്വേഷിക്കുന്നതിനായി സർവകലാശാല പ്രോ-വൈസ് ചാൻസിലറേയും പരീക്ഷാ കൺട്രോളറേയും ചുമതടപ്പെടുത്തിയിട്ടുണ്ട്. ഓരോ സെന്ററുകൾക്കും മൂൻകൂട്ടി എത്ര പരീക്ഷ പേപ്പറുകൾ നൽകി എന്നതിനെക്കുറിച്ചും ഓരോ കോളേജിനും നൽകിയ ഉത്തര കടലാസുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും വിസി പറഞ്ഞു.
"
ഇന്നലെ വൈകിട്ടാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. സീലുകൾ പതിപ്പിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകളും എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‍ലെറ്റുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലുമാണ് വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തത്.