അണക്കപ്പാറ വ്യാജമദ്യകേസ്: അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് വിട്ടു, ഉദ്യോഗസ്ഥർക്കെതിരെ നടപടി
ആലത്തൂർ എക്സൈസ് സിഐ മുഹമ്മദ് റിയാസിനെ പൊന്നാനിക്കും ഇൻസ്പക്ടർ പ്രശോഭിനെ നിലമ്പൂരേക്കും ഐബി ഇൻസ്പക്ടർ അനൂപിനെ തൃപ്പൂണിത്തുറയ്ക്കും സ്ഥലം മാറ്റാനാണ് തീരുമാനം
പാലക്കാട്: അണക്കപ്പാറ വ്യാജമദ്യകേസിലെ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് വിട്ടു. ജോയിന്റ് എക്സൈസ് കമ്മീഷ്ണർ നെൽസനാണ് അന്വേഷണ ചുമതല. ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടായേക്കും. മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും. 2 പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകും. ആലത്തൂർ എക്സൈസ് സിഐ മുഹമ്മദ് റിയാസിനെ പൊന്നാനിക്കും ഇൻസ്പക്ടർ പ്രശോഭിനെ നിലമ്പൂരേക്കും ഐബി ഇൻസ്പക്ടർ അനൂപിനെ തൃപ്പൂണിത്തുറയ്ക്കും സ്ഥലം മാറ്റാനാണ് തീരുമാനം. ഡപ്യൂട്ടീ കമ്മീഷണർ, സെൻട്രൽ സോൺ അസി.കമ്മീഷ്ണർക്കുമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുക. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണവും തുടരും.
അണക്കപ്പാറയിലെ വ്യാജകളള് ഉൽപ്പാദന കേന്ദ്രത്തിലെ പ്രധാന കണ്ണി സോമൻ നായർക്കായി തെക്കൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ നാൽപത് വർഷമായി അബ്കാരി രംഗത്ത് സജീവമാണ്. ആലത്തൂർ, കുഴൽമന്ദം റേഞ്ചുകളിലായി 30 ഷാപ്പുകൾ സോമൻനായർ നടത്തുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസംവരെ അണക്കപ്പാറയിലെ കളളുത്പാദന കേന്ദ്രത്തിൽ സോമൻനായരുണ്ടായിരുന്നു എന്നാണ് വിവരം.
ശേഖരൻ നായരുമായി ബന്ധപ്പെട്ട് കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. ആലത്തൂരിലെ എക്സൈസിന്റെ കെട്ടിടം വാടകയ്ക്ക് നൽകിയത് സോമശേഖരൻ നായർ ആണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നത്. മാസം 4330 രൂപ വാടകക്കാണ് സോമശേഖരൻ നായർ കെട്ടിടം വാടകക്ക് കൊടുത്തത്. കള്ള് പരിശോധനയ്ക്കുള്ള താൽക്കാലിക കേന്ദ്രമാണ് അഞ്ചുമൂർത്തി മംഗലത്ത് പ്രവർത്തിക്കുന്നത്. പിടിയിലായ പ്രതി വിൻസന്റിനും കെട്ടിട ഉടമസ്ഥതയിൽ പങ്കാളിത്തമുണ്ടെന്നാണ് വിവരം. സോമൻ ശേഖരൻ നായർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.