മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടപടി തുടങ്ങി. പൊലീസ് അന്വേഷണം തുടങ്ങിയ അന്ന് മുതൽ 15കാരനെ കാണാതായിരുന്നു

കൊച്ചി: കൊച്ചിയിൽ കട കത്തിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന 15കാരൻ മരിച്ച നിലയിൽ. ആരക്കുന്നം സ്വദേശിയായ വിദ്യാർത്ഥിയാണ് വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു. കാഞ്ഞിരമറ്റത്ത് കഴിഞ്ഞ വ്യാഴാഴ്ച സ്പെയർ പാർട്സ് കട കത്തിച്ചത് 15കാരനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കട കത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരാള്‍ പെട്രോളുമായി കടയുടെ അടുത്തേക്ക് പോകുന്നതും കത്തിക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ടായിരുന്നു. ഇത് 15കാരനായ വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥി സ്കൂട്ടറിൽ നിന്ന് പെട്രോളെടുക്കുന്നതും അതിന് മുൻപ് തൊട്ടടുത്ത് മറ്റൊരു ടൌണിൽ വെച്ച് സ്കൂട്ടറിൽ നിന്ന് പെട്രോളെടുത്തതിന് തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

അതിനിടയിലാണ് വിദ്യാര്‍ത്ഥിയെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്നതിന്‍റെ പിറ്റെന്ന് തന്നെ മരിച്ചു എന്നാണ് പൊലീസ് നിഗമനം. കാരണം മൃതദേഹത്തിന് പഴക്കമുണ്ടെന്ന് ഇൻക്വസ്റ്റിൽ വ്യക്തമായിട്ടുണ്ട്. സംഭവം നടന്ന് പിറ്റേന്ന് സുഹൃത്തിന്‍റെ വീട്ടിൽ പോയി കിടന്നുറങ്ങിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കാണാതാകുന്നത്. അതേ സമയം എന്തിനാണ് കട കത്തിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. കടക്കാര്‍ക്കും സംഭവത്തിന്‍റെ കാരണം മനസിലായിട്ടില്ല. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

കൊച്ചിയില്‍ കട കത്തിച്ച കേസില്‍ പൊലീസ് അന്വേഷിക്കുന്ന 15കാരന്‍ മരിച്ച നിലയില്‍