പഞ്ചായത്ത് പ്രസിഡന്റിനും എക്സൈസ് ജീവനക്കാരനും കൊവിഡ്, ആശങ്ക അകലാതെ കാസർകോട്
ഇരുപത്തിയാറ് ജീവനക്കാർ ക്വാറന്റീനിലാണ്. കാഞ്ഞങ്ങാട് സർക്കിൾ ഓഫീസിലെ ജീവനക്കാരന് ഇന്നലെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്
കാസർകോട്: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാഞ്ഞങ്ങാട് മൂന്ന് എക്സൈസ് ഓഫീസുകൾ അടച്ചു. എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഓഫീസ് എന്നിവയാണ് അടച്ചത്. ഇരുപത്തിയാറ് ജീവനക്കാർ ക്വാറന്റീനിലാണ്. കാഞ്ഞങ്ങാട് സർക്കിൾ ഓഫീസിലെ ജീവനക്കാരന് ഇന്നലെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.
അതിനിടെ കൊവിഡ് സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥൻ ബീവറേജിൽ പരിശോധനക്ക് എത്തിയിരുന്നതിനാൽ വെള്ളരിക്കുണ്ട് ബീവറേജ് അടച്ചു. ജീവനക്കാരെല്ലാം ക്വാറൻറീനിൽ പോയി. ഇവിടെ മദ്യം വാങ്ങാനെത്തിയവർ ആശങ്കയിലാണ്. അതേ സമയം വോർക്കാടി പഞ്ചായത്ത് പ്രസിഡൻ്റിനും ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജനപ്രതിനിധികളും പഞ്ചായത്തിലെ ജീവനക്കാരും ക്വാറൻ്റീനിൽ പോയി.
കാസർകോട് ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 47 പേരിൽ 41 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 8 പേരുടെ രോഗഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ കുമ്പള സ്റ്റേഷനിലെ പൊലീസുകാരനും, കാസർകോട് ജനറൽ ആശുപത്രിയിലെ സ്രവ പരിശോധന ലാബിലെ ഹെൽത്ത് ഇൻസ്പെക്റ്ററും ഉൾപ്പെടുന്നു. കാസർകോട് നഗരസഭയിൽ മാത്രം 10 പേർക്കാണ് രോഗം ബാധിച്ചത്.