നാളെ വീട്ടിലേക്ക് വരുമെന്നും പൊലീസിൽ പരാതി നൽകിയതെന്തിനാണെന്നും ചോദിച്ചു. പൊലീസിൽ നൽകിയ കേസ് പിൻവലിക്കാനും പറഞ്ഞു.
മലപ്പുറം: ജിദ്ദയിൽനിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ പ്രവാസി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൾ ജലീലാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ മരിച്ചത്. മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൾ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയയാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. ഇയാൾ ഒളിവിലാണ്. അബ്ദുൾ ജലീലിന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നാണ് സൂചന.
പരിക്കേറ്റ പ്രവാസി മരിച്ച സംഭവം; അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിച്ച ആളെ തിരിച്ചറിഞ്ഞു; ഇയാൾ ഒളിവിൽ
ജിദ്ദയിൽ നിന്നും മെയ് 15 ന് നാട്ടിലെത്തിയ അബ്ദുൽ ജലീലിനെ വിമാനത്താവളത്തിൽ സ്വീകരിക്കാനായി ഭാര്യയും വീട്ടുകാരും കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ വീട്ടുകാര്‍ വരേണ്ടതില്ലെന്നും സുഹൃത്തുക്കൾക്കൊപ്പം താൻ വീട്ടിലേക്ക് എത്താമെന്നും അബ്ദുൽ ജലീൽ തന്നെ ഫോണിൽ വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്.
''15 ന് നാട്ടിലെത്തിയ ജലീലിനെ കൂട്ടിക്കൊണ്ട് വരുന്നതിന് വേണ്ടി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടെങ്കിലും വഴിയിൽ വെച്ച് വരേണ്ടതില്ലെന്ന് വിളിച്ച് പറഞ്ഞു. അങ്ങനെ ഞങ്ങൾ തിരികെ വീട്ടിലേക്ക് വന്നു. രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് വിളിച്ച് ഇന്ന് വരാനാകില്ലെന്നും നാളെ രാവിലെയെത്താമെന്നും അറിയിച്ചു. പിറ്റേന്നും ഫോണിൽ വിളിച്ച് ഇത് തന്നെ സംഭവിച്ചു. 18 ാം തിയ്യതി വരെയിങ്ങനെ സംഭവിച്ചു. പിന്നെ ഒരു ഫോൺ കോളോ വിവരങ്ങളോ ഇല്ലാതായി. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരികെയെത്താതായതോടെ അഗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി നൽകി തിരികെയെത്തിയപ്പോൾ വീട്ടിലേക്ക് ഭര്‍ത്താവ് ജലീലിന്റെ കോള് വന്നു. നാളെ വീട്ടിലേക്ക് വരുമെന്നും പൊലീസിൽ പരാതി നൽകിയതെന്തിനാണെന്നും ചോദിച്ചു. പൊലീസിൽ നൽകിയ കേസ് പിൻവലിക്കാനും പറഞ്ഞു. എന്നാൽ പിറ്റേന്നും ഭര്‍ത്താവ് വീട്ടിലേക്ക് വന്നില്ല. പക്ഷേ ഫോണിൽ വിളിച്ച് കേസ് പിൻവലിച്ചോയെന്ന് ചോദിച്ചു. കേസ് പിൻവലിച്ചിരുന്നില്ലെങ്കിലും പിൻവലിച്ചതായി മറുപടി പറഞ്ഞു. എവിടെയാണുള്ളതെന്ന എന്റെ ചോദ്യത്തിന് സ്ഥലം അറിയില്ല എന്നാണ് മറുപടി നൽകിയത്. പിന്നീട് ഒരു ദിവസം പെരിന്തൽ മണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരാൾ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നുവെന്നും ജലീലിന്റെ ഭാര്യ പറയുന്നു.
നാട്ടിൽ വിമാനമിറങ്ങിയ അബ്ദുൽ ജലീൽ പിന്നീട പലതവണ കുടുംബത്തോട് സംസാരിച്ചെങ്കിലും അതെല്ലാം നെറ്റ് കോളുകൾ ആയിരുന്നു. ഇതാണ് പൊലീസിനെ കുഴപ്പിക്കുന്നത്.
