നിപ; രോഗലക്ഷണമുള്ളവരുടെ പരിശോധനാ ഫലം കാത്ത് കേരളം, 11 പേരുടെയും ആരോഗ്യ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി
രോഗത്തിന്റെ ഉറവിടം തേടിയുളള പരിശോധനകൾക്കായി ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘം ബുധനാഴ്ച കോഴിക്കോട്ടെത്തും
കോഴിക്കോട്: കോഴിക്കോട് നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ എട്ടുപേരുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് കേരളം. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് സാംപിൾ അയച്ചത്. ഇതോടൊപ്പം, കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ ലാബിൽ പരിശോധനക്കയച്ച മൂന്നുപേരുടെ കൂടി ഫലം ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. രാവിലെ എട്ടുമണിക്ക് ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പരിശോധനഫലം ഔദ്യോഗികമായി പുറത്തുവിടും.
നിലവിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 11 പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. രോഗത്തിന്റെ ഉറവിടം തേടിയുളള പരിശോധനകൾക്കായി ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘം ബുധനാഴ്ച കോഴിക്കോട്ടെത്തും.
അതേസമയം നിപ പരിശോധനക്കാവശ്യമായ ലാബും അനുബന്ധ സജ്ജീകരണങ്ങളും കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ വി ആർ ഡി ലാബിൽ തയ്യാറായി. പൂന, ആലപ്പുഴ എന്നിവിടങ്ങളിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സാങ്കേതിക സഹായങ്ങൾ കൊണ്ടാണ് കോഴിക്കോട്ട് ലാബ് സജ്ജീകരിച്ചത്. നിപയുടെ പ്രാഥമിക പരിശോധനകൾ ഇനിമുതൽ ഇവിടെ നടത്താനാകും. അന്തിമ സ്ഥിരീകരണത്തിന് മാത്രമേ ഇനി സാംപിൾ പൂനയിലേക്ക് അയക്കേണ്ടതുളളൂ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona