- Home
- News
- Kerala News
- ഇന്ത്യയുടെ 'ജയിംസ് ബോണ്ട്' ചിപ്സ് കടയിലെത്തി! വന്നതും പോയതും മിന്നൽ വേഗത്തിൽ; ഡോവലിനെ തിരിച്ചറിഞ്ഞത് സിസിടിവിയിൽ
ഇന്ത്യയുടെ 'ജയിംസ് ബോണ്ട്' ചിപ്സ് കടയിലെത്തി! വന്നതും പോയതും മിന്നൽ വേഗത്തിൽ; ഡോവലിനെ തിരിച്ചറിഞ്ഞത് സിസിടിവിയിൽ
തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ പ്രമുഖ ബേക്കറിയിലെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. കിഴക്കേകോട്ടയ്ക്ക് സമീപം പഴവങ്ങാടിയിൽ പ്രവർത്തിക്കുന്ന മഹാ ചിപ്സ് എന്ന കടയിലാണ് അജിത് ഡോവൽ എത്തിയത്.

അജിത് ഡോവൽ മഹാ ചിപ്സിൽ
ജനുവരി 22, 23 തീയതികളിലാണ് അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തിയത്. ഇതിലൊരു ദിവസമായിരുന്നു ഡോവൽ മഹാ ചിപ്സിലെത്തിയത്. രാവിലെ എട്ട് മണിയോടെയായിരുന്നു സന്ദർശനം.
കൂളായി ബേക്കറിയിലെത്തി സാധനം വാങ്ങി മടങ്ങി
മഫ്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമാണ് അജിത് ഡോവൽ കടയിലെത്തിയത്. കൂളായി ബേക്കറിയിലെത്തിയ ഡോവൽ സാധനം വാങ്ങി മടങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കടയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം വരുന്നതും ചിപ്സ് വാങ്ങി മടങ്ങുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
സാധാരണക്കാരനെ പോലെ അജിത് ഡോവൽ
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കടയിലേയ്ക്ക് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞതെന്നും കടയിലെ ജീവനക്കാർ പറഞ്ഞു. ചിപ്സ് വാങ്ങാനാണ് അജിത് ഡോവൽ എത്തിയതെന്നും സാധാരണക്കാരനെ പോലെയാണ് അദ്ദേഹം വന്നതെന്നും ജീവനക്കാർ പറയുന്നു.
എല്ലാം വെൽ പ്ലാൻഡ്!
സാധാരണ 9 മണിക്കാണ് കട തുറക്കാറുള്ളതെങ്കിലും ശബരിമല സീസൺ ആയതിനാൽ ആ സമയത്ത് 8 മണിക്ക് ഷോപ്പ് തുറക്കുമായിരുന്നു. ഇതറിഞ്ഞാകാം അജിത് ഡോവൽ ആ സമയത്ത് എത്തിയതെന്നും വലിയ തിരക്കില്ലാത്ത സമയമായിരുന്നു അതെന്നും ജീവനക്കാർ പറഞ്ഞു.
പ്രമുഖര്‍ എത്താറുള്ള കട
പ്രകാശ് രാജ്, ഓംപുരി തുടങ്ങിയ പ്രമുഖരും വിവിഐപികളും, സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരുമൊക്കെ കടയിൽ എത്താറുണ്ടെന്നും എന്നാൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു.
മോദിയ്ക്ക് മുമ്പ് ഡോവലിന്റെ സന്ദര്‍ശനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന് മുമ്പ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഈ വിവരം പോലും കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തിരുവനന്തപുരത്ത് വിഎസ്എസ് സിയില്‍ എത്തി യോഗങ്ങളില്‍ പങ്കെടുത്ത് മടങ്ങിയ വിവരം സംസ്ഥാന ഇന്റലിജന്‍സ് പോലും അറിഞ്ഞിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

