ദേശീയ ഭൗമ പഠന കേന്ദ്രത്തിലെ പ്രൊജക്ട് സയിന്‍റിസ്റ്റ് ഡോക്ടര്‍ ബിബിന്‍ പീതാംബരന്‍റെ നേതൃത്ത്വത്തിലുള്ള മൂന്നംഗ സംഘമാണ് പോലൂരിലെത്തിയത്. 

കോഴിക്കോട്: പോലൂരിൽ വീടിന്‍റെ അടിയിൽ നിന്നും മുഴക്കം കേൾക്കുന്നതിന്റെ കാരണം കണ്ടെത്താൻ ദേശീയ ഭൗമ പഠന കേന്ദ്രം പരിശോധന തുടങ്ങി. ജിയോഫിസിക്കൽ സർവ്വേക്കുള്ള (Geo physical survery) പ്രാരംഭ നടപടികളാണ് പോലൂരിലെത്തിയ നാഷണൽ സെസ് വിദഗ്ദർ തുടങ്ങിയത്.

Add Asianetnews as a Preferred SourcegooglePreferred

ദേശീയ ഭൗമ പഠന കേന്ദ്രത്തിലെ (National earth study center) പ്രൊജക്ട് സയന്‍റിസ്റ്റ് ഡോക്ടര്‍ ബിബിന്‍ പീതാംബരന്‍റെ നേതൃത്ത്വത്തിലുള്ള മൂന്നംഗ സംഘമാണ് പോലൂരിലെത്തിയത്. ഭൂമിക്കടിയിലെ മണ്ണിന്‍റെ ഘടന സംഘം പരിശോധിക്കും. ഇതിനായി അടിത്തട്ടിന്‍റെ ചിത്രം പകര്‍ത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രഞ്ജര്‍. രണ്ട് ദിവസം സംഘം പോലൂരില്‍ ഉണ്ടാകും.

അതേസമയം ഇന്നും വീടിന്‍റെ അടിത്തട്ടില്‍ നിന്ന് മുഴക്കം ഉണ്ടായെന്ന് വീട്ടുകാർ പറയുന്നു. മുഴക്കം തുടരുന്ന സാഹചര്യത്തില്‍ ബൈജുവിനോടും തൊട്ടടുത്ത രണ്ട് വീട്ടുകാരോടും മാറി താമസിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്നാഴ്ചയിലേറെയായി പോലൂർ തെക്കേമാരത്ത് ബൈജുവിന്‍റെ വീടിന്‍റെ അടിത്തട്ടിൽ നിന്നും മുഴക്കം കേൾക്കാൻ തുടങ്ങിയിട്ട്. സംസ്ഥാനത്തെ ഭൗമ ശാസ്ത്ര വിദഗ്ദര്‍ ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും വ്യക്തമായ കാരണം കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ദേശീയ ഭൗമ പഠന കേന്ദ്രത്തിന്‍റെ സഹായം ജില്ല ഭരണകൂടം തേടിയത്.