നേന്ത്രപ്പഴം കപ്പൽ വഴി യൂറോപ്പിലേക്ക്; നടപടികൾ തുടങ്ങി, ലക്ഷ്യം കർഷകർക്ക് മികച്ച വില ഉറപ്പാക്കുക
കേരളത്തിന്‍റെ സ്വന്തം നേന്ത്രപ്പഴം ശാസ്ത്രീയ സംഭരണത്തിലൂടെ യൂറോപ്പിലേക്ക് കപ്പൽ കയറുകയാണ്. പ്രതിവർഷം 2000 ടൺ നേന്ത്രപ്പഴത്തിന്‍റെ കയറ്റുമതിയാണ് വിഎഫ്പിസികെ ലക്ഷ്യമിടുന്നത്.
ഇടുക്കി: സംസ്ഥാനത്ത് നിന്ന് നേന്ത്രപ്പഴം കപ്പൽ വഴി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനുള്ള നടപടികൾ തുടങ്ങി. കൃഷിവകുപ്പിന് കീഴിലെ വിഎഫ്പിസികെയാണ് പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. ഏത്തവാഴ കർഷകർക്ക് എല്ലാക്കാലത്തും മികച്ച വില ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കേരളത്തിന്‍റെ സ്വന്തം നേന്ത്രപ്പഴം ശാസ്ത്രീയ സംഭരണത്തിലൂടെ യൂറോപ്പിലേക്ക് കപ്പൽ കയറുകയാണ്. കൃഷിയിടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നത് മുതൽ കയറ്റുമതിയുടെ അവസാനം വരെ വെജിറ്റബിൾ ആന്‍റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിNലാണ. 85 ശതമാനം മൂപ്പായ വാഴക്കുലകൾ താഴെ വീഴാതെ വെട്ടിയെടുത്ത് തോട്ടത്തിൽ വച്ച് തന്നെ പടലകളാക്കും. നേരെ എറണാകുളം നടക്കുരയിലെ സംഭരണകേന്ദ്രത്തിലേക്ക്. ഇവിടെ വച്ച് കേടുപാടുകളോ ക്ഷതമോ സംഭവിച്ച കായ്കൾ നീക്കും. പീന്നീട് ഓരോ പടലയും കഴുകി ഈർപ്പം നീക്കി പായ്ക്ക് ചെയ്ത് റീഫർ കണ്ടൈനറിലേക്ക്. താപനില ക്രമീകരിക്കാവുന്ന കണ്ടൈനറുകൾ 25 ദിവസത്തിനുള്ളിൽ കപ്പൽ കയറി യൂറോപ്പിലെത്തും.
ഓരോ പെട്ടിയിലുമുള്ള ക്യൂആർകോഡ് സ്കാൻ ചെയ്താൽ കൃഷിക്കാരുടെ വിവരങ്ങളും നിലം ഒരുക്കുന്നത് മുതൽ പായ്ക്ക് ഹൗസ് പരിചരണങ്ങൾ വരെ സ്ക്രീനിൽ തെളിയും. നിലവിൽ വിമാനമാർഗം കുറഞ്ഞ അളവിലാണ് കേരളത്തിൽ നിന്ന് ഏത്തപ്പഴം കയറ്റുമതി. ഇനി കപ്പൽ മാർഗം കുറഞ്ഞ ചെലവിൽ കൂടുതൽ കയറ്റി അയക്കാം. ആദ്യഘട്ടത്തിൽ ലണ്ടനിലേക്കാണ് കയറ്റുമതി. പ്രതിവർഷം 2000 ടൺ നേന്ത്രപ്പഴത്തിന്‍റെ കയറ്റുമതിയാണ് വിഎഫ്പിസികെ ലക്ഷ്യമിടുന്നത്.