'ഇത് ഗാന്ധിയുടെ രാഷ്ട്രമാണ്, ഗോഡ്സേയുടേതല്ല മാഡം', ഷൈജ ആണ്ടവന്റെ വീടിന് മുന്നില്‍ ഡിവൈഎഫ്ഐ പ്രതിഷേധം
. ഇന്ന് രാത്രിയോടെ ഷൈജ താമസിക്കുന്ന ചാത്തമംഗലത്തെ വീടിന് മുന്നിലാണ് ഫ്ലക്സ് സ്ഥാപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്
![Facebook comment praising Godse: DYFI activists protests in front of Kozhikode NIT professor Shaija Andavans house Facebook comment praising Godse: DYFI activists protests in front of Kozhikode NIT professor Shaija Andavans house](https://static-ai.asianetnews.com/images/01hnzqzbanq6dhsxaqv9bmjafd/fotojet--24-_363x203xt.jpg)
കോഴിക്കോട്: ഗോഡ്സെയെ പ്രകീര്‍ത്തിച്ചുള്ള കമന്‍റ് ഫേസ്ബുക്കില്‍ ഇട്ട എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വീടിനു മുമ്പിൽ ഡിഎഫ്ഐ പ്രവര്‍ത്തകര്‍ ഫ്ലക്സ് സ്ഥാപിച്ചാണ് പ്രതിഷേധിച്ചത്. ഇന്ന് രാത്രിയോടെ ഷൈജ താമസിക്കുന്ന ചാത്തമംഗലത്തെ വീടിന് മുന്നിലിലെ മതിലിലാണ് വലിയ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്." ഇത് ഗാന്ധിയുടെ രാഷ്ട്രമാണ് ഗോഡ്‌സേയുടെതല്ല മാഡം" എന്ന് ഇംഗ്ലീഷിലും മലയാളത്തിലുമെഴുതിയ ഫ്ലക്സ് ആണ് ഡിവൈഎഫ്ഐ ചാത്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചത്.
നേരത്തെ അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സെക്രട്ടേറിയറ്റ് രംഗത്തെത്തിയിരുന്നു.അധ്യാപിക സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ചു. ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് വീടിന് മുന്നില്‍ ഫ്ലക്സ് വെച്ച് പ്രതിഷേധിച്ചത്. ഇതിനിടെ, അധ്യാപിക ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് സ്റ്റുഡന്‍റ് അഫയേഴ്സ് കൗണ്‍സില്‍ എന്‍ഐടി ഡയറക്ടറോട് ആവശ്യപ്പെട്ടു.
എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുക്കപ്പെട്ട ബോഡിയാണ് സ്റ്റുഡന്‍റ് അഫയേഴ്സ് കൗണ്‍സില്‍. അതേസമയം,അധ്യാപികയുടെ വിശദാംശങ്ങള്‍ തേടി കുന്നമംഗലം പൊലീസ് എന്‍ഐടി രജിസ്ട്രാര്‍ക്ക് നോട്ടീസ് നല്‍കി. അടുത്ത ദിവസം ഇവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കാനാണ് നീക്കം. അധ്യാപികയോട് ഇതുവരെ എന്‍ഐടി അധികൃതര്‍ വിശദീകരണം തേടിയിട്ടില്ല. ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി എന്‍ഐടിയിലേക്ക് മാര്‍ച്ച് നടത്തി.