ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ്! മെഡിക്കൽ കോളേജ് ജീവനക്കാരനെതിരെ കേസ്
ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് കേസ്. മുൻസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരി നൽകിയ പരാതി തുടർന്നാണ് നടപടി.
കൊച്ചി : കളമശേരി മെഡിക്കൽ കോളജിൽ ജനിക്കാത്ത കുട്ടിയുടെ പേരിൽ വ്യാജമായി ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ പൊലീസ് നടപടി. മെഡിക്കൽകോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തു. ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് കേസ്. മുൻസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരി നൽകിയ പരാതി തുടർന്നാണ് നടപടി.
അനിൽകുമാർ ഇവരെ സമീപിച്ച് ചില രേഖകൾ കാണിച്ച് ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മുൻസിപ്പാലിറ്റി ജീവനക്കാരി പരാതിയിൽ പറയുന്നത്. ഇവർ നടത്തിയ പരിശോധനയിൽ ആശുപത്രിൽ ഇത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമാകുകയും തുടർന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതർ ആശുപത്രിക്കുള്ളിൽ ഒരു അന്വേഷണം നടത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത് മറ്റൊരു വാദമാണ്. പആശുപത്രി ജീവനക്കാരനൊപ്പം രാതിക്കാരിക്കെതിരെയും അന്വേഷണം വേണമെന്നാണ് ആശുപത്രി സൂപ്രണ്ട് പൊലീസിൽ നൽകിയ രണ്ടാമത്തെ പരാതിയിലെ ആവശ്യം.
അനിൽ കുമാർ കഴിഞ്ഞ ദിവസങ്ങളിൽ പ്രസവവാർഡുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്നിടത്തെത്തി. തിരുവനന്തപുരത്ത് ജനനസർട്ടിഫിക്കേറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കൊരു പരിശീലമുണ്ടെന്ന വ്യാജേനെ ജനന സർട്ടിഫിക്കറ്റിന്റെ ഒരു അപേക്ഷാ ഫോം സംഘടിപ്പിച്ചുവെന്നാണ് മെഡിക്കൽ കോളേജ് ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തൽ. തട്ടിപ്പ് വിവരമറിഞ്ഞിട്ടും 24 മണിക്കൂറിനുള്ളിൽ ജീവനക്കാരി മെഡിക്കൽ കോളേജ് അധികൃതരെ വിവരമറിയിച്ചില്ലെന്നും ആശുപത്രി അധികൃതരാണ് പിന്നീട് പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയതെന്നുമാണ് മെഡിക്കൽ കോളജ് അധികൃതർ പരാതിയിൽ പറയുന്നത്. അതിനാൽ പരാതിക്കാരിക്കെതിരെയും അന്വേഷണം വേണമെന്നാണ് ആവശ്യം. വ്യാജ ജനനസർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരം കിട്ടിയപ്പോൾതന്നെ ആഭ്യന്തര അന്വേഷണം നടത്തി നടപടിയെടുത്തുവെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് വിശദീകരിക്കുന്നു.
read more വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന് സസ്പെന്‍ഷന്‍