Asianet News MalayalamAsianet News Malayalam

ഫാർമസിയിലും വ്യാജന്മാർ, വ്യാജ സർട്ടിഫിക്കറ്റുകള്‍ വഴി ഫാർമസിസ്റ്റ് രജിസ്ട്രേഷൻ, മൂന്ന് പേർക്കെതിരെ കേസ്

മുഹമ്മദ് ജലാൽ രാജസ്ഥാനിലെ സൺറൈസ് സർവ്വകലാശാലയിൽ നിന്നും എൽദോസും അബ്ദുള്‍ റഹ്മാനും ബിഹാറിലെ മഗധ സർവ്വകലാശാലയിൽ നിന്നും ബിഫാം പാസ്സായെന്നാണ് സർട്ടിഫിക്കറ്റുകൾ. 

fake certificate racket in pharmacy kerala
Author
Kerala, First Published Aug 11, 2021, 8:47 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സർട്ടിഫിക്കറ്റുകള്‍ വഴി ഫാർമസിസ്റ്റ് രജിസ്ട്രേഷനെടുക്കുന്ന സംഘം സജീവം. മറ്റ് സംസ്ഥാനങ്ങളിലെ ഫാർമസി കോളേജുകളുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സംസ്ഥാന ഫാർമസി കൗൺസിൽ വഴി രജിസ്ട്രേഷൻ നടത്തിയാണ് തട്ടിപ്പ്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി രജിസ്ട്രേഷൻ നടത്തിയ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബിഫാം സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങുകയാണ് ഫാർമസി കൗൺസിൽ

നവാസ് കെസി, എൽദോസ് എ.എസ്, മുഹമ്മദ് ജലാൽ എന്നീ ഒന്നാം ക്ലാസിൽ പാസ്സായ മൂന്ന് പേരുടെ- ബി ഫാം സർട്ടിഫിക്കറ്റുകളാണ് തട്ടിപ്പിന്റെ ഉള്ളറകളിലേക്ക് വഴിതുറന്നത്. മുഹമ്മദ് ജലാൽ രാജസ്ഥാനിലെ സൺറൈസ് സർവ്വകലാശാലയിൽ നിന്നും എൽദോസും അബ്ദുള്‍ റഹ്മാനും ബിഹാറിലെ മഗധ സർവ്വകലാശാലയിൽ നിന്നും ബിഫാം പാസ്സായെന്നാണ് സർട്ടിഫിക്കറ്റുകൾ. 

2020-21 കാലത്താണ് ഈ സർട്ടിഫിക്കറ്റുകൾ സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നൽകുന്നത്. നവാസ് വിദേശ സ്ഥാപനത്തിൽ ജോലിക്ക് ശ്രമിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. സർട്ടഫിക്കറ്റ് വ്യാജമാണോയെന്ന് കൗണ്‍സിനോട് സംശയമുന്നയിച്ചത് ദുബായിലെ ഡേറ്റാ ഫ്ലോയെന്ന സർട്ടിഫിക്കറ്റ് വെരിക്കേഷൻ സ്ഥാപനമാണ്. തുടർന്ന് ഫാർമസി കൗണ്‍സിൽ സർട്ടിഫിക്കറ്റ് പരിശോധനക്കായി സൺറൈസ് സർവ്വകലാശാലയിലേക്ക് അയച്ചപ്പോൾ അങ്ങിനെ ഒരാൾ പഠിച്ചിട്ടില്ലെന്ന മറുപടി കിട്ടി. കബളിപ്പിക്കപ്പെട്ട വിവരം കൗൺസിലിനും വ്യക്തമായി. 

സമീപകാലത്ത് രജിസ്റ്റർ ചെയ്ത് മറ്റ് സംസ്ഥാനങ്ങളിലെ ബിഫാം സർട്ടിഫിക്കറ്റുകൾ അതാത് സർവ്വകലാശാല വഴി കൗൺസിൽ പരിശോധിച്ചു ഇതിലാണ് എൽദോസും മുഹമ്മദ് ജലാലും സമർപ്പിച്ചതും വ്യാജസ‍ർട്ടിഫിക്കാറ്റാണെന്ന് തെളിഞ്ഞത്. ഫാർമസി കൗണ്‍സിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സ്ഥാപനങ്ങളുടെ പേരിലെത്തിയ സർട്ടിഫിക്കറ്റുകളാണെങ്കിൽ ഒരു പരിശോധനയും കൂടാതെ രജിസ്ട്രേഷൻ നൽകുന്ന കൗണ്‍സിലിന്റെ രീതിയും തട്ടിപ്പിന് കാരണമായി

എൽദോസിൻറെയും ജലാലിൻറെയും നവാസിൻറയും രജിസ്ട്രേഷൻ റദ്ദാക്കി. കൗൺസിലിൻറെ പരാതിയിൽ മൂവർക്കുമെതിരെ പൊലീസ് കേസെടുത്തു.  ഇനിയും എത്രപേർ വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കി എന്ന അന്വേഷണത്തിലാണ് ഫാർമസി കൗൺസിൽ. ഇങ്ങിനെ വ്യാജമായി രജിസ്ട്രേഷൻ നേടിയ പലരും ഫാർമസിസ്റ്റായി സംസ്ഥാനത്തിനകത്തും പുറത്തും ജോലി ചെയ്യുന്നുമുണ്ടാകാം. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന വൻറാക്കറ്റ് തന്നെ ഉണ്ടെന്നാണ് ഫാർമസി കൗൺസിൽ സംശയിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios