മന്ത്രവാദത്തിന്‍റെ മറവില്‍ യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അറസ്റ്റില്‍
തിരികെ നാട്ടിലെത്തിയ ശേഷം സംഭവിച്ചതെല്ലാം പുറത്തു പറയുമെന്ന് പറഞ്ഞ് ഇയാള്‍ സ്ത്രീയെ ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയുടെ വീട്ടില്‍വെച്ചും പീഡിപ്പിച്ചു.
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിന് സമീപം പോത്തുകല്ലില്‍ മന്ത്രവാദ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിലായി. മദ്രസാ അധ്യാപകന്‍ കൂടിയായ സുനീര്‍ മന്നാനിയാണ് പിടിയിലായത്. പോത്തുകല്‍ സ്വദേശിയായ 35കാരിയാണ് ഇയാളുടെ പീഡനത്തിനിരയായത്.
കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷം മുന്പാണ് യുവതി സുനീര്‍ മന്നാനിയുടെ അടുത്തെത്തുന്നത്. തമിഴ്നാട്ടില്‍ രാമനാഥപുരം ജില്ലയിലെ ഏര്‍വാടി എന്ന സ്ഥലത്ത് വലിയ ചികിത്സാ കേന്ദ്രമുണ്ടെന്നും അങ്ങോട്ടേക്ക് വരണമെന്നും യുവതിയോട് സുനീര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സുനീര്‍ മന്നാനിയ്ക്കൊപ്പം ഏര്‍വാടിയിലേക്ക് പോയ യുവതിയെ യാത്രാ മധ്യേ ഇയാള്‍ പീഡിപ്പിച്ചു.
തിരികെ നാട്ടിലെത്തിയ ശേഷം സംഭവിച്ചതെല്ലാം പുറത്തു പറയുമെന്ന് പറഞ്ഞ് ഇയാള്‍ സ്ത്രീയെ ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയുടെ വീട്ടില്‍വെച്ചും പീഡിപ്പിച്ചു. മാനഹാനി ഭയന്ന് യുവതി ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. ഒടുവില്‍ ഭര്‍ത്താവിനെ വിവരം അറിയിക്കുകയും പോത്തുകല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കൂടുതല്‍ സ്ത്രീകള്‍ ഇയാളുടെ ചൂഷണത്തിനിരയായിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോത്തുകല്‍, ആനക്കയം എന്നിവിടങ്ങളിലെ മദ്രസകളില്‍ അധ്യാപകനായിരുന്നു സുനീര്‍. പിന്നീട് വിദേശത്തേക്ക് പോയി. തിരിച്ചെത്തിയ ശേഷമായിരുന്നു വ്യാജ ചികിത്സ.