ഇടുക്കിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുടുംബത്തെ ക്യാമ്പിൽ നിന്ന് ഇറക്കിവിട്ടു
നിരീക്ഷണ കാലാവധി പൂർത്തിയാക്കാത്തതിനാൽ വീട്ടിലേക്ക് നാട്ടുകാർ തിരികെ പ്രവേശിപ്പിച്ചില്ല. പെരുവഴിയിലായ കുടുംബത്തെ എംഎൽഎയും ആരോഗ്യവകുപ്പും ഇടപെട്ട് വീണ്ടും ക്യാമ്പിലേക്ക് മാറ്റി.
ഇടുക്കി: ഇടുക്കി ദേവികുളത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന നാലംഗ കുടുംബത്തെ പഞ്ചായത്തിന്‍റെ നിരീക്ഷണ ക്യാമ്പിൽ നിന്ന് ഇറക്കി വിട്ടു. നിരീക്ഷണ കാലാവധി പൂർത്തിയാക്കാത്തതിനാൽ ഇവരെ വീട്ടിലേക്ക് നാട്ടുകാർ തിരികെ പ്രവേശിപ്പിച്ചില്ല. പെരുവഴിയിലായ കുടുംബത്തെ എംഎൽഎയും ആരോഗ്യവകുപ്പും ഇടപെട്ട് വീണ്ടും ക്യാമ്പിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് ദേവികുളം ഗൂഡാർവിള സ്വദേശിയായ സിദ്ധാർത്ഥ് തിരുപ്പൂരിൽ നിന്ന് നാട്ടിലെത്തിയത്. നോർക്ക വഴി വന്ന സിദ്ധാർത്ഥ് നിരീക്ഷണ ക്യാമ്പിലേക്ക് പോകാതെ നേരെ വീട്ടിലെത്തി. ഇതോടെ നാട്ടുകാർ പരാതിയുമായി ആരോഗ്യവകുപ്പിനെ സമീപിച്ചു. പിന്നാലെ സിദ്ധാർത്ഥിനെയും കുടുംബത്തെയും പഞ്ചായത്തിന്‍റെ നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റി.
രോഗലക്ഷണങ്ങളില്ലെന്ന് അറിയിച്ച് സിദ്ധാർത്ഥിനെയും കുടുംബത്തെയും വൈകാതെ ക്യാമ്പിൽ നിന്ന് ആംബുലൻസിൽ വീട്ടിലേക്ക് മടക്കി. എന്നാൽ, എസ്റ്റേറ്റ് കവാടത്തിൽ നാട്ടുകാർ കുടുംബത്തെ തടഞ്ഞു. ഇതോടെ ഇവരെ ഇറക്കി ആംബുലൻസ് മടങ്ങി. ആറ് മണിക്കൂറോളം കുടുംബം പെരുവഴിയിലിരുന്നു. പ്രതിഷേധമുയർന്നതോടെ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും എത്തി. പിന്നീട് ഇവരെ ഗൂഡാര്‍വിള എസ്റ്റേറ്റിന്‍റെ ക്വാർട്ടേഴ്സിൽ നിരീക്ഷണത്തിലാക്കി.