വൈക്കത്തെ കർഷകന്‍റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് മക്കൾ. 16 ലക്ഷം രൂപ കടമുണ്ടായിരുന്നതിന്‍റെ സമ്മർദ്ദവും പിതാവിനുണ്ടായിരുന്നുവെന്ന് മക്കൾ വ്യക്തമാക്കി. കുടുംബത്തെ സന്ദർശിച്ച കെസി വേണുഗോപാൽ എംപി പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചു. 

കോട്ടയം: വൈക്കത്തെ കർഷകന്‍റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് മക്കൾ. 16 ലക്ഷം രൂപ കടമുണ്ടായിരുന്നതിന്‍റെ സമ്മർദ്ദവും പിതാവിനുണ്ടായിരുന്നുവെന്ന് മക്കൾ വ്യക്തമാക്കി. കുടുംബത്തെ സന്ദർശിച്ച കെസി വേണുഗോപാൽ എംപി പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചു. മരണത്തിന് മുൻപ് ചെല്ലപ്പൻ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപണത്തിന്‍റെ മുനയിൽ നിൽക്കുന്ന സിപിഐ പ്രാദേശിക നേതൃത്വം ആരോപിച്ചു. ചെല്ലപ്പൻ പണിക്കശേരിയുടെ മരണത്തിന് ശേഷവും ഭീഷണി തുടരുന്നുവെന്നാണ് കുടുംബത്തിന്‍റെ ആക്ഷേപം. എന്നാൽ അതേ കുറിച്ച് വ്യക്തത വരുത്തുന്നില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇപ്പോൾ പിന്തുണയറിയിച്ച് നിൽക്കുന്നവർ പിന്മാറും. വിവിധ ബാങ്കുകളിലായി 16 ലക്ഷം രൂപ കടമുണ്ട്. വീട് ജപ്തിയായി. ആത്മഹത്യ കുറിപ്പിലെ വിശദാംശങ്ങൾ പൊലീസ് അറിയിച്ചിട്ടില്ലെന്നും മക്കളായ ദീപുവും ജ്യോതിയും പറഞ്ഞു.

വൈക്കം തലയാഴത്തുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളെ കെ.സി വേണുഗോപാൽ ആശ്വസിപ്പിച്ചു. ആരോപണമുനയിൽ സർക്കാരിന്‍റെ സഖ്യകക്ഷി നിൽക്കുമ്പോൾ നീതിപൂർവമായ അന്വേഷണം നടക്കാനിടയില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. അതേസമയം, സിപിഐ ന്യായീകരണം തുടരുകയാണ്. ഹോർട്ടികോർപ്പിൽ നിന്ന് സാമ്പത്തിക സഹായം കിട്ടിയതിലടക്കം സിപിഐ ഇടപെട്ടിട്ടുണ്ട്. കോൺഗ്രസ് തെരഞ്ഞെുപ്പ് കമ്മിറ്റി ഓഫീസിലെത്തിയതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും, മരണത്തിലെ ദുരൂഹത എത്രയും വേഗം നീക്കണമെന്നും സിപിഐ പ്രദേശിക നേതൃത്വം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വൈക്കത്ത് തലയാഴം സിപിഐ ഓഫീസിലാണ് കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് തൂങ്ങി മരിച്ചത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടിരുന്നു. സാമൂഹികമാധ്യമങ്ങളിൽ സിപിഐ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. സിപിഐ പ്രദേശിക നേതാക്കൾക്കെതിരെയായിരുന്നു ചെല്ലപ്പൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. കൃഷി നശിപ്പിച്ചെന്നും കാർഷിക ഗവേഷകനായ തന്‍റെ ഉത്പന്നങ്ങൾക്ക് വിപണി അനുവദിച്ചില്ലെന്നും ചെല്ലപ്പൻ നേരത്തെ ആരോപിച്ചിരുന്നു. കൃഷിമന്ത്രി പി. പ്രസാദിനെ കാണാൻ പല കുറി ശ്രമിച്ചിട്ടും അനുമതി നൽകിയില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തനിക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭീഷണിയുള്ളതായും ചെല്ലപ്പൻ ഫേസ്ബുക്കില്‍ ഇട്ട വീഡിയോയില്‍ ആരോപിച്ചിരുന്നു.

YouTube video player