സിന്ധുവിന്റെയും മകന്റെയും മരണം: പൊലീസ് പരാതി അവഗണിച്ചത് കൊണ്ടെന്ന് കുടുംബം
സിന്ധു ബുധനാഴ്ച പരാതി നൽകിയിരുന്നു. പോലീസ് സംഭവം അന്വേഷിച്ചിരുന്നില്ലെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു
കൊച്ചി: നായരമ്പലത്ത് സിന്ധുവിന്റെയും മകന്റെയും മരണത്തിന് കാരണം പൊലീസ് പരാതി അവഗണിച്ചതെന്ന് മാതാപിതാക്കൾ. സിന്ധുവിനെ അയൽവാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന പരാതി പോലീസ് അവഗണിച്ചെന്ന് മാതാപിതാക്കൾ ആരോപിച്ചു.
സിന്ധു ബുധനാഴ്ച പരാതി നൽകിയിരുന്നുവെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നു. പോലീസ് സംഭവം അന്വേഷിച്ചിരുന്നില്ല. എന്നാൽ പിന്നീടും ശല്യം ചെയ്യൽ തുടർന്നെന്ന് സിന്ധുവിന്റെ അമ്മ കുറ്റപ്പെടുത്തി. കസ്റ്റഡിയിലുള്ള യുവാവ് സിന്ധുവിന്റെ മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പോലീസ് ശ്രദ്ധിച്ചിരുന്നുവെങ്കിൽ രണ്ടുപേർക്കും മരണം ഉണ്ടാകില്ലായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. യുവാവ് സിന്ധുവിനെ സഹോദരനെയും മർദ്ദിച്ചിരുന്നു. ഈ വിവരവും പോലീസിനെ അറിയിച്ചതാണെന്ന് മാതാപിതാക്കൾ കുറ്റപ്പെടുത്തി.
ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സിന്ധുവിനെ യുവാവ് വഴിയിൽ തടഞ്ഞ് നിർത്തി ശല്യപ്പെടുത്തിയിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഇതിനെ ചൊല്ലി സിന്ധുവിന്റെ സഹോദരനും യുവാവുമായി വാക്കുതർക്കമുണ്ടായി. ശല്യം കൂടിയപ്പോൾ സിന്ധു കഴിഞ്ഞ ദിവസം പൊലീസിൽ യുവാവിനെതിരെ പരാതി നൽകി. സിന്ധുവിന്റെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സിന്ധുവിന്‍റെ മകൻ അതുലും കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചിരുന്നു. അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു. മരിച്ച സിന്ധുവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലാണ്. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വെച്ച് അയൽവാസിയായ യുവാവിന്റെ പേര് സിന്ധു പറഞ്ഞത് കേസിൽ നിർണായകമാണ്.