പഞ്ചാബിലെ തരൺ തരൻ ജില്ലയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ ഭാര്യയുടെ സഹോദരൻ തീക്കൊളുത്തിക്കൊന്നു

ദില്ലി: പഞ്ചാബിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ ഭാര്യയുടെ സഹോദരൻ തീക്കൊളുത്തിക്കൊന്നു. ഈ അതിക്രൂരമായ സംഭവത്തിൽ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു സ്ത്രീയും പൊള്ളലേറ്റ് മരിച്ചു. ജൂൺ 13-ന് നടന്ന ദാരുണമായ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. ലൗപ്രീത് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ലൗപ്രീതുമായുള്ള പ്രശ്നത്തെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇവരെ അനുനയിപ്പിച്ച് തിരികെ വിളിച്ചുകൊണ്ടുവരാനാണ് ലൗപ്രീത് തരൺ തരൻ ജില്ലയിലെ ഗ്രാമത്തിലുള്ള ഭാര്യാവീട്ടിലെത്തിയത്. എന്നാൽ അവിടെവച്ച് ലൗപ്രീതിനെ സാജൻ സിങ് എന്നയാൾ മണ്ണെണ്ണയെന്ന് സംശയിക്കുന്ന ദ്രാവകം ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

തീ പടർന്നയുടൻ ലൗപ്രീതിനെ രക്ഷിക്കാനായി മറ്റൊരു സ്ത്രീ ഓടിയെത്തി. എന്നാൽ ലൗപ്രീതിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അവർക്കും ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ മറ്റൊരാളെ പെട്ടെന്ന് തീക്കൊളുത്തുന്നതും, തീ പടർന്നയാൾ രക്ഷപ്പെടാനായി പരക്കം പായുന്നതും കാണാം. ഈ സമയം തീ അണയ്ക്കാൻ ഓടിയെത്തിയ സ്ത്രീയിലേക്കും തീ പടരുകയായിരുന്നു. അക്രമിയായ സാജൻ സിങ്ങിനും സംഭവത്തിനിടയിൽ പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. തരൺ തരനിലെ പോലീസ് സ്റ്റേഷനിൽ സാജൻ സിങ്ങിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

YouTube video player