സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. കിംസ് ആശുപത്രിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ മാറ്റിവെയ്ക്കുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകർത്താവ് കൂടിയാണ് കുഞ്ഞ്.
തിരുവനന്തപുരം: കോട്ടയത്ത് അപകടത്തിൽ മരിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിന്റെ കരൾ സ്വീകരിച്ച കുഞ്ഞിന്റെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണുള്ളത്. സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ മാറ്റിവെയ്ക്കുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകർത്താവ് കൂടിയാണ് കുഞ്ഞ്. ജനിച്ച സമയം മുതൽ കുഞ്ഞിന് കരളിന് അസുഖമുണ്ട്. ഇത്തരമൊരു അവയവമാറ്റത്തിന് അവസരം ഒരുങ്ങിയതിൽ കുടുംബത്തിന് സന്തോഷമുണ്ട്.
എങ്കിലും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇവര്‍ പറയുന്നു. കെട്ടിടം തൊഴിലാളിയാണ് കുഞ്ഞിന്റെ അച്ഛൻ. വലിയ തുക ശസ്ത്രക്രിയയ്ക്ക് വേണ്ടിവരും. നാട്ടുകാരും സുമനസുകളും പലയിടങ്ങളിൽ നിന്നും ലഭിച്ച നൽകിയ പത്ത് ലക്ഷം രൂപ ആശുപത്രിയിൽ അടച്ചു. എന്നാൽ ഇനിയൊരു പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് കുടുംബം പറയുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന അവസ്ഥയിലാണെന്ന് കുഞ്ഞിന്റെ അമ്മാവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടർചികിത്സയ്ക്കും പണം ആവശ്യമായി വരും. കനിവുള്ളവരുടെ കരുണ തേടുകയാണ് ഈ കുടുംബം.


