കുടകിലെ തടിയന്‍റെ മോള്‍ മലയിൽ ട്രക്കിങിനിടെ കാണാതായ ശരണ്യയുടെ തെരച്ചിലിന് കേന്ദ്രം ഇടപെടണം എന്ന് കുടുംബം
തിരുവനന്തപുരം: കുടകിലെ തടിയന്‍റെ മോള്‍ മലയിൽ ട്രക്കിങിനിടെ കാണാതായ ശരണ്യയുടെ തെരച്ചിലിന് കേന്ദ്രം ഇടപെടണം എന്ന് കുടുംബം. അമ്മാവൻ ഹരിദാസാണ് തെരച്ചിലിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. വനത്തിനകത്ത് തെരച്ചിലിന് കഴിവുള്ളവർ ഉണ്ടെങ്കിൽ ഉപയോഗപ്പെടുത്തണമെന്നും സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കർണാടക, കേരള സർക്കാറുമായി ബന്ധപ്പെട്ടിരുന്നെന്നും തടിയന്‍റെമോൾ മലയുടെ എതിർവശം കൊടും കാടാണ്. അടിയിൽ അരുവിയും ഒഴുകുന്നുണ്ട്. മൊബൈൽ ഫോൺ ട്രാക്ക് ചെയ്യാൻ സംവിധാനം വേണം. ശരണ്യ മനക്കരുത്തുള്ള കുട്ടിയാണ്. നല്ല ആരോഗ്യവും ഉണ്ട്. ട്രക്കിങിൽ ട്രെയിനിങ് കഴിഞ്ഞയാളാണ് എന്നും കുടുംബം പറയുന്നു.
രണ്ടാഴ്ച മുൻപാണ് ശരണ്യ വീട്ടിൽ ചെന്നതെന്ന് അച്ഛൻ ഗോപി പറയുന്നത്. എറണാകുളത്തെ ജോലി സ്ഥലത്ത് നിന്നാണ് ട്രക്കിങിന് പോയത്. ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ തെരച്ചിൽ നടത്തുന്ന സ്ഥലത്തുണ്ട്. ശരണ്യ തടിയന്‍റെ മോള്‍ ട്രക്കിങ് കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു. ഓണ്‍ലൈൻ വഴി ബുക്ക് ചെയ്താണ് ട്രക്കിങിന് ആളുകള്‍ എത്താറുള്ളത്. ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും 8.15 ന് ട്രക്കിന് കടത്തിവിട്ടു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷൻമാരും ശരണ്യയും അടങ്ങിയ പത്തംഗ സംഘമാണ് ട്രക്കിങിന് പോയത്. ശരണ്യ ഒരു നായയുടെ കൂടെ കളിച്ചു നിൽക്കുന്നത് കണ്ടുവെന്ന് മടങ്ങി വന്നവർ പറഞ്ഞിരുന്നുവെന്നും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. പത്ത് പേരടങ്ങിയ സംഘത്തെയാണ് ട്രക്കിങിന് അയക്കാറുള്ളത്.
ശരണ്യയും മറ്റു ഒമ്പതു പേരും അടക്കം പത്തുപേരെയാണ് വ്യാഴാഴ്ച ട്രക്കിങിന് അയച്ചത്. ഉച്ചയ്ക്കുശേഷം തിരിച്ചിറങ്ങിയവരോട് ശരണ്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ മുകളിൽ ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. നായ കുട്ടിയെ കളിപ്പിച്ച് കുന്നിൻ മുകളിലുണ്ടെന്നാണ് അവര്‍ പറഞ്ഞത്. പത്തുപേരടങ്ങിയ ട്രക്കിങ് സംഘത്തിൽ ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. അവര്‍ താഴേക്ക് ഇറങ്ങിവരുമ്പോള്‍ ശരണ്യയെ കണ്ടിരുന്നതായി പറഞ്ഞിരുന്നു. അവര്‍ താഴേക്ക് പോവുകയാണെന്ന് ശരണ്യയോട് പറഞ്ഞപ്പോള്‍ താൻ വന്നോളാമെന്നാണ് ശരണ്യ പറഞ്ഞതെന്നുമാണ് അവര്‍ പറഞ്ഞതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു. പിന്നീടാണ് റിസോര്‍ട്ടിലെ ആളെത്തി ശരണ്യ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞത്. ഫോണിൽ വിളിച്ചപ്പോള്‍ ഒരു തവണ കിട്ടിയിരുന്നു.
അപ്പോഴാണ് വഴി തെറ്റിയെന്ന് ശരണ്യ പറഞ്ഞത്. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. ഉടൻ തന്നെ മേലധികാരികളെ വിവരം അറിയിച്ചു. നാട്ടുകാരയടക്കം വിളിച്ചു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും നാട്ടുകാരയും ട്രൈബൽ വിഭാഗത്തിലുള്ളവരെയുമടക്കം വിളിച്ച് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസ് ഡോഗ് സ്ക്വാഡും അടക്കം 150ഓളം പേര്‍ ചേര്‍ന്ന് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് 80ലധികം പേര്‍ പരിശോധന നടത്തുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്നേക്ക് നാലു ദിവസമായിട്ടും ശരണ്യയെ കണ്ടെത്താനായിട്ടില്ല. എറണാകുളത്ത് ജോലി ചെയ്യുന്ന ശരണ്യ നിരവധി തവണ ഒറ്റക്ക് ഇത്തരത്തിൽ യാത്ര ചെയ്യാറുള്ളതാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.



