Asianet News MalayalamAsianet News Malayalam

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെലോ അലര്‍ട്ട്

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം മുതൽ വയനാട് വരെ എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട്. 

fani cyclone heavy rain yellow alert in eight districts
Author
Thiruvananthapuram, First Published Apr 26, 2019, 5:50 PM IST

തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാനിർദ്ദേശം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം മുതൽ വയനാട് വരെ എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 

ഇന്ത്യൻ മഹാസമുദ്രത്തിലെ ന്യൂനമർദ്ദം ചൊവ്വാഴ്ച ആന്ധ്ര, തമിഴ്നാട് തീരത്തെത്തുമെന്നാണ് വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്താണ് ചൊവ്വാഴ്ച വരെ യെലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കനത്തമഴയ്ക്ക് സാധ്യത. മത്സ്യത്തൊഴിലാളികളോട് 28ന് മുൻപ് തിരിച്ചെത്താനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങൾ മലയോരമേഖലകളിലേക്കും ബീച്ചുകളിലേക്കും യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഏപ്രിൽ 28, 29 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ കാറ്റ് (മണിക്കൂറില്‍ 40 -50 കീ.മി. വരെ വേഗത്തില്‍) വീശുവാന്‍ സാധ്യത ഉണ്ട്. ചില സ്ഥലങ്ങളിൽ 29, 30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 29 ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് (ശക്തമായ മഴ) എന്നീ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് (ശക്തമായ മഴ) എന്നീ ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ തീരദേശത്ത് ഒരുമാസത്തെ സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രൂക്ഷമായ കടലാക്രമണവും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് കണക്കിലെടുത്താണ് ഒരുമാസത്തെ സൗജന്യ റേഷൻ സർക്കാർ അനുവദിച്ചത്. ജീവനക്കാർക്കും പെൻഷൻകാർക്കും ആറ് ലക്ഷം രൂപയുടെ അധിക പരിരക്ഷ കിട്ടുന്ന ഇൻഷുറൻസ് പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. മെഡിസെപ്പ് എന്നപേരിലാണ് പദ്ധതി.  ജൂൺ ഒന്ന് മുതൽ നിലവിൽ വരുന്ന വിധമാണ് മെഡിസെപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെയാകും തീരുമാനങ്ങൾ നടപ്പാക്കുക. 

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:

1. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട,  വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉരുള്‍പൊട്ടാന്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് ( 7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

2. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിർത്തരുത്. 

3. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.

4. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.

5. ഒരു കാരണവശാലും നദികള്‍, ചാലുകള്‍ എന്നിവ മുറിച്ചു കടക്കരുത്.

6. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കുന്നത് ഒഴിവാക്കുക.

7. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ലെന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക

8. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.
 ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):
- ടോര്‍ച്ച് - റേഡിയോ, 1 ലിറ്റര്‍ വെള്ളം,  ORS ഒരു പാക്കറ്റ്.
- അത്യാവശ്യം വേണ്ടുന്ന മരുന്ന്. മുറിവിന് പുരട്ടാവുന്ന മരുന്ന്.
- ഒരു ചെറിയ കുപ്പി ആന്‍റി സെപ്ടിക് ലോഷന്‍. 

- 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം.
-  ബിസ്ക്കറ്റോ റസ്ക്കോ പോലുള്ള ഡ്രൈസ്നാക്സ്.  ചെറിയ ഒരു കത്തി.
-  10 ക്ലോറിന് ടാബ്ലെറ്റ്.
-  ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി, ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോണ്‍.  തീപ്പെട്ടിയോ ലൈറ്ററോ,  അത്യാവശ്യം കുറച്ച് പണം.

9. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര്‍ന്ന സ്ഥലത്ത് സൂക്ഷിക്കുക.

10. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ലെന്ന് വീട്ടിലുള്ളവർക്ക് നിര്‍ദ്ദേശം നല്‍കുക.

11. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക .

1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz

12 . ജില്ലാ എമര്‍ജിന്‍സി ഓപ്പറേഷന്സ് സെന്‍റര്‍ നമ്പരുകള്‍ 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില്‍ STD code ചേര്‍ക്കുക.

13 . പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.

14. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.

15 . വളർത്ത് മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിന് പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ച് വിടുകയോ ചെയ്യുക.

Follow Us:
Download App:
  • android
  • ios