കോഴിക്കോട് എസ്റ്റേറ്റിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ക്രഷർ; തോട്ടഭൂമി തരംമാറ്റിയുള്ള തട്ടിപ്പ് തുടരുന്നു
ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി പ്രശ്നമില്ലെന്ന റിപ്പോര്‍ട്ട് നല്‍കുന്നത്. കാരശേരി പഞ്ചായത്ത് പ്ലാന്റിനുള്ള അനുമതി നല്കിയതും ഈ സര്‍ട്ടിഫിക്കറ്റിന്റെ വെളിച്ചത്തിലാണ്.
താമരശ്ശേരി: ഭൂപരിഷ്കരണ നിയമത്തില്‍ നിന്ന് ഇളവുനേടി പ്രവര്‍ത്തിക്കുന്ന തോട്ടങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മറയാക്കി നടത്തുന്ന കൊളള കിനാലൂരില്‍ അവസാനിക്കുന്നില്ല. കോഴിക്കോട് ജില്ലയിലെ പല റബ്ബര്‍ തോട്ടങ്ങളും ക്രഷര്‍ യൂണിറ്റുകളോ ടാര്‍ മിക്സിങ്ങ് യൂണിറ്റുകളോ ആയി രൂപം മാറിക്കഴിഞ്ഞു.
കൈവശ സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഉടന്‍തന്നെ താലൂക്കില്‍ തോട്ട ഭൂമി തരം മാറ്റുന്നുവെന്ന് റിപ്പോര്‍ട്ടും നല്‍കും. കുമാരനല്ലൂര്‍ വില്ലേജിലെ ചുണ്ടത്തുംപോയിലില്‍ ഇത്തരത്തില്‍ പണി പൂര്‍ത്തിയായി പ്രവര്‍ത്തനത്തിനായി കാത്തിരിക്കുന്ന ക്രഷറുകളുണ്ട്. തോട്ടടുത്ത് നാലേക്കര്‍ ഭൂമിയില്‍ മണ്ണുമാറ്റി മറ്റൊരു നിര്‍മ്മാണം നടക്കുന്നുണ്ട് രണ്ടും തോട്ടത്തിലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്
ഇത്തരം സംഭവങ്ങളെക്കുറിച്ച് താലൂക്ക് ലാന്റ് ബോര്‍ഡറിഞ്ഞാല്‍ ഉടന്‍ കേസെടുത്ത് തരം മാറ്റല്‍ തടയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഇതൊന്നും ഇവിടെ പാലിച്ചിട്ടില്ല. ഇനി ടാര്‍ മിക്സിംഗ് യുണിറ്റിനും കെട്ടിട നിര്‍മ്മാണതതിനുമായി വില്ലജ് ഓഫിസര്‍ നല്കിയ കൈവശ സര്‍ട്ടിഫിക്കറ്റില്‍ തോട്ടഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടില്ല. ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി പ്രശ്നമില്ലെന്ന റിപ്പോര്‍ട്ട് നല്‍കുന്നത്. കാരശേരി പഞ്ചായത്ത് പ്ലാന്റിനുള്ള അനുമതി നല്കിയതും ഈ സര്‍ട്ടിഫിക്കറ്റിന്റെ വെളിച്ചത്തിലാണ്.
സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തോട്ടഭൂമിക്കെങ്കില്‍ തോട്ടഭൂമിയെന്ന് രേഖപ്പെടുത്തമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ ഇത്തരം തരം മാറ്റലുകള്‍ നടക്കുന്നുണ്ട്. നടപടിയെടുത്തില്ലെങ്കില്‍ അധികം താമസിയാതെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ തോട്ടങ്ങളും ഭൂമാഫിയയുടെ കയ്യിലെത്തുമെന്നാണ് നിരീക്ഷണം.