'മരണത്തിന് കാരണം സർക്കാർ'; ആലപ്പുഴയിൽ കർഷകൻ ജീവനൊടുക്കി, ഓഡിയോ പുറത്ത്
കടബാധ്യതയെ തുടര്‍ന്ന് തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റാണ് പ്രസാദ്.

ആലപ്പുഴ: കടബാധ്യതയെ തുടർന്ന് കുട്ടനാട്ടിൽ നെൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി കുന്നമ്മ സ്വദേശി കെ ജി പ്രസാദാണ് ആത്മഹത്യ ചെയ്തത്. പി ആർ എസ് കുടിശികയുടെ പേരിൽ ബാങ്കുകൾ വായ്പ തരുന്നില്ലെന്നും ജീവിക്കാൻ ബുദ്ധിമുട്ടാണെന്നും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് സുഹൃത്തിലെ ഫോണിൽ വിളിച്ച് പറഞ്ഞ ശേഷമായിരുന്നു ആത്മഹത്യ. ബിജെപിയുടെ കർഷക സംഘടനയായ കിസാൻ സംഘിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റാണ് പ്രസാദ്.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെ തിരുവല്ലയിലെ ആശുപത്രിയിൽ വച്ചായിരുന്നു പ്രസാദിന്റെ മരണം. തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യയും മക്കളും ഇന്നലെ പകൽ വീട്ടിൽ ഉണ്ടായിരുന്നില്ല. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനെ ഫോണിൽ വിളിച്ച് വേദനകള്‍ പങ്കുവെച്ച ശേഷമാണ് കെ ജി പ്രസാദ് ആത്മഹത്യ ചെയ്തത്. വിയർപ്പൊഴുക്കി വിളയിച്ച നെല്ലിന്റെ പണം സർക്കാർ നൽകാത്തതിനാൽ പരാജയപ്പെട്ട് പോയ കർഷകന്റെ അവസാന നിലവിളി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് പ്രസാദ് ആദ്യം കിസാൻ സംഘിന്റെ ജില്ലാ സെക്രട്ടറി ശിവരാജനെ ഫോണിൽ വിളിച്ചത്. രണ്ടാം കൃഷി ഇറക്കിയ തനിക്ക് വളവും കീടനാശിനിയും കണ്ടെത്താൻ പണമില്ലെന്നും വായ്പക്കായി പല ബാങ്കുകളിൽ കയറി ഇറങ്ങിയിട്ടും പി ആർ എസ് വായ്പ കിടിശിഖ ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ തരുന്നില്ലെന്നും ഇയാൾ കരഞ്ഞ് പറഞ്ഞു.
ഫോൺ കട്ട് ചെയ്ത് ഉടൻ ശിവരാജൻ അയൽക്കാരോട് പ്രസാദിന്റെ വീട്ടിലെത്താൻ പറഞ്ഞു. വിഷം കഴിച്ച് അവശനിലയിലായിരുന്ന പ്രസാദിനെ അയൽക്കാർ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിലും പിന്നീട് തിരുവല്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ പൊലീസ് നടത്തിയ തെരച്ചിലിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തന്റെ മരണത്തിന് സർക്കാർ മാത്രമാണ് ഉത്തരവാദിയെന്ന് ആത്മഹത്യാകുറിപ്പിൽ പ്രസാദ് പറയുന്നു. തന്റെ കയ്യിൽ വാങ്ങിയ നെല്ലിന് പണം തരാതെ സർക്കാർ വായ്പയാണ് തന്നതെന്നും കുടിശ്ശിക അടക്കേണ്ട ബാധ്യത സർക്കാരിന് മാത്രമാണ്. ഇതിൽ വീഴ്ച വരുത്തിയതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പിൽ പറഞ്ഞു. പ്രസാദിന്റെ വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)