ഇനി ആര്‍ടിഒ ഓഫീസിലും ഫാസ് ടാഗ് കൗണ്ടറുകള്‍
ഗതാഗത വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 30 ശതമാനം വാഹനങ്ങളില്‍ മാത്രമാണ് ഫാസ് ടാഗ് പതിപ്പിച്ചിട്ടുള്ളൂ
കൊച്ചി: ഫാസ് ടാഗ് കൗണ്ടറുകള്‍ ഇനി ആര്‍ടിഒ ഓഫീസിലും പ്രവര്‍ത്തനം തുടങ്ങും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഗതാഗത വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കി. ഫാസ് ടാഗ് ഡിസംബര്‍ 15 മുതല്‍ നിര്‍ബന്ധമാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ വളരെ കുറച്ച് വാഹനങ്ങളില്‍ മാത്രമാണ് ഇതുവരേയും ഫാസ് ടാഗ് പതിച്ചിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് ജനുവരി 15 മുതലാക്കാന്‍ തീരുമാനമായത്.
ഗതാഗത വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 30 ശതമാനം വാഹനങ്ങളില്‍ മാത്രമാണ് ഫാസ് ടാഗ് പതിപ്പിച്ചിട്ടുള്ളൂ. 70 ശതമാനം വാഹനങ്ങള്‍ ഫാസ് ടാഗ് പതിപ്പിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ വാഹനങ്ങളില്‍ വളരെ പെട്ടന്ന് ഫാസ് ടാഗ് പതിപ്പിക്കുന്നതിന് വേണ്ടിയാണ് ആര്‍ടിഒ ഓഫീസിലും ഫാസ് ടാഗ് കൗണ്ടറുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്ക് ഇതിനുള്ള സൗകര്യം ഒരുക്കാനും ഗതാഗത വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.
"